തിരുവനന്തപുരം: എസ്.എസ്.എൽ.സി ചോദ്യപേപ്പർ അച്ചടി കരാറുമായി ബന്ധപ്പെട്ട അഴിമതിക്കേസിന്റെ വിചാരണ തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി കെ. സനിൽകുമാർ മുമ്പാകെ ആരംഭിച്ചു.
ചോദ്യപേപ്പർ ചോർച്ച പുറത്തുകൊണ്ടുവന്ന കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്. രാജേഷിനെ ഇന്നലെ വിസ്തരിച്ചു. അച്ചടി കരാറിലെ അഴിമതിയെക്കുറിച്ച് 'ചോദ്യവും ചോർച്ചയും' എന്ന പരമ്പരയിൽ താൻ വെളിപ്പെടുത്തിയ വിവരം സി.ബി.ഐ പ്രോസിക്യൂട്ടർ അരുൺ കെ.ആന്റണിയുടെ വിസ്താരത്തിൽ രാജേഷ് പറഞ്ഞു. ചോദ്യപേപ്പർ ചോർച്ച പുറത്തുകൊണ്ടുവന്നതടക്കമുള്ള കാര്യങ്ങൾ വിശദീകരിച്ചു. പരീക്ഷാഭവനിലെ ഉദ്യോഗസ്ഥൻ തനിക്കനുകൂലമായി വാർത്ത നൽകണമെന്ന് ആവശ്യപ്പെട്ട് വിളിക്കുകയും കാണുകയും ചെയ്തതായി പ്രതിഭാഗം ക്രോസ് വിസ്താരത്തിൽ രാജേഷ് പറഞ്ഞു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ ജയകൃഷ്ണൻ, അസഹർ, സ്വപ്ന തുടങ്ങിയവർ ഹാജരായിരുന്നു.
കേസിൽ ഏഴു പ്രതികളാണുള്ളത്. ഇവരിൽ ഒന്നാം പ്രതിയും പ്രസ് ജനറൽ മാനേജരുമായ രാജൻ ചാക്കോ, മൂന്നാം പ്രതിയും പ്രസ് ഉടമയുമായ വി. സുബ്രഹ്മണ്യം, ഏഴാം പ്രതി പരീക്ഷാ ഭവനിലെ ക്ളാർക്കായിരുന്ന അജിത് കുമാർ എന്നിവരും സി.ബി.ഐക്കുവേണ്ടി കേസ് അന്വേഷിച്ചിരുന്ന ഉദ്യേഗസ്ഥൻ പി.കെ. ഐൻസ്റ്റീനും മരണമടഞ്ഞു. രാജൻചാക്കോയുടെ ഭാര്യ അന്നമ്മചാക്കോയാണ് രണ്ടാം പ്രതി. പരീക്ഷാഭവൻ സെക്രട്ടറിമാരായിരുന്ന രവീന്ദ്രൻ, വി. സാനു എന്നിവർ നാലും ആറും പ്രതികളും പരീക്ഷാഭവൻ സീനിയർ സൂപ്രണ്ടായിരുന്ന സി.പി. വിജയൻനായർ അഞ്ചാം പ്രതിയുമാണ്.
കേസിൽ 46 സാക്ഷികളാണുള്ളത്. ഇവരിൽ ചീഫ് സെക്രട്ടറി വി.പി. ജോയ്, മുൻ ഡി.പി.ഐ അജിത്കുമാർ തുടങ്ങിയവർ ഉൾപ്പെടുന്നു. മുൻ ഡി.പി.ഐ ലിഡാജേക്കബ്ബ് അടക്കം 14 പേരുടെ സാക്ഷി വിസ്താരം പൂർത്തിയായി. 2002,03,04 വർഷങ്ങളിലെ എസ്.എസ്.എൽ.സിയടക്കം വിവിധ പരീക്ഷകളുടെ ചോദ്യപേപ്പർ അച്ചടി കരാറിൽ അവിഹിതസ്വാധീനം ചെലുത്തി, ചെലവായതിലും അധികത്തുക പ്രസുടമയ്ക്കു നൽകുകയും അതിലൂടെ കമ്മിഷൻ കൈപ്പറ്റുകയും സർക്കാരിന് നഷ്ടം വരുത്തിവയ്ക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ്.
2005 ലാണ് എസ്.എസ്.എൽ.സി ചോദ്യപ്പേപ്പർ ചോർന്ന വിവരം കേരളകൗമുദി പുറത്തുകൊണ്ടുവന്നത്. ആ കേസിൽ രണ്ടു പ്രതികളെ കൊച്ചിയിലെ സി.ബി.ഐ പ്രത്യേക കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച പരമ്പരയിൽ അച്ചടി ഇടപാടിലെ അഴിമതിയെക്കുറിച്ച് സൂചന നൽകിയതിനെത്തുടർന്നാണ് ചോർച്ചയുടെ കാരണത്തിനു പുറമെ അച്ചടി ഇടപാടിലെ അഴിമതിയെക്കുറിച്ചും അന്വേഷിക്കാൻ തീരുമാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |