തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കാലത്ത് പത്താം ക്ളാസ് വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ 'ഫോക്കസ് ഏരിയ' കഴിഞ്ഞ പരീക്ഷാസമയത്ത് വിവാദമായിരുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്ളാസുകളും നവംബർ ഒന്നു മുതൽ ഓഫ് ലൈൻ ക്ളാസുകളും ലഭിച്ചെങ്കിലും കൊവിഡിന്റെ ശേഷിപ്പുകൾ മാറാത്ത പരീക്ഷാക്കാലമായിരുന്നു കടന്നുപോയത്. അതിനാൽ മുൻ വർഷത്തെ പോലെ 40 ശതമാനം ഫോക്കസ് ഏരിയ വേണമെന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും അഭിപ്രായപ്പെട്ടു. എന്നാൽ, ഫോക്കസ് ഏരിയ 60 ശതമാനമായി ഉയർത്തുകയും അതിൽ നിന്നുള്ള ചോദ്യങ്ങൾ 80ൽ നിന്ന് 70 ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു. ബാക്കിയുള്ള 30 ശതമാനം പൂർണമായും നോൺ ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങളാക്കി. ഇതാണ് വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവച്ചത്. എന്നാൽ, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സർക്കാർ ഉറപ്പിച്ചു. പരീക്ഷ കഴിഞ്ഞപ്പോൾ വലിയ പ്രശ്നങ്ങളില്ലെന്ന് വിദ്യാർത്ഥികൾ തന്നെ അഭിപ്രായപ്പെട്ടതോടെയാണ് വിവാദങ്ങൾ ശമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |