തിരുവനന്തപുരം: എസ്.എസ്.എൽ.സി ചോദ്യപേപ്പർ അച്ചടി കരാറിലെ ബില്ലുകളും അനുബന്ധ രേഖകളും വിലയിരുത്തിയത് അന്നത്തെ പരീക്ഷാഭവൻ സെക്രട്ടറിയും ഉദ്യോഗസ്ഥരുമായിരുന്നുവെന്ന് 2002-2003 ൽ പരീക്ഷാ കമ്മിഷണറായിരുന്ന എം. ഗോപാലൻ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി കെ. സനിൽ കുമാർ മുമ്പാകെ മൊഴി നൽകി. ചെക്കുകൾ ഒപ്പിടുക മാത്രമാണ് താൻ ചെയ്തത്. നിശ്ചിത സമയക്രമത്തിൽ പരീക്ഷ നടത്താനാണ് ചെന്നെെ ആസ്ഥാനമായ പുതിയ പ്രിന്റിംഗ് സ്ഥാപനത്തിന് ചോദ്യപേപ്പർ അച്ചടി കരാർ നൽകിയത്.
2001-ലെ എസ്.എസ്.എൽ.സി പരീക്ഷാ ചോദ്യപേപ്പർ അച്ചടിച്ചതിന് 80.77 ലക്ഷം രൂപയായിരുന്നു ചെലവ്. കൊൽക്കത്തയിലെ എച്ച്. കുണ്ടു എന്ന കമ്പനിയാണ് ചോദ്യപേപ്പർ അച്ചടിച്ചത്. 2002ൽ എച്ച്. കുണ്ടു 70 ലക്ഷം രൂപയും ചെന്നെെ കമ്പനിയായ എം.വി. മണി പ്രിന്റേഴ്സ് 64 ലക്ഷവും ക്വോട്ട് ചെയ്തു. കുറഞ്ഞ തുക ക്വോട്ട് ചെയ്ത എം.വി. മണി പ്രിന്റേഴ്സിന് കരാർ നൽകി.
പരീക്ഷാ കമ്മീഷണർ. പരീക്ഷാഭവൻ സെക്രട്ടറി, സീനിയർ ഫിനാൻസ് ഓഫീസർ എന്നിവർ അംഗങ്ങളായി പ്രിന്റിംഗ് തുകയിൽ വിലപേശൽ നടത്താൻ മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചിരുന്നു.സെക്രട്ടറിയും ഉദ്യോഗസ്ഥരും പരിശോധിച്ച് ഉറപ്പാക്കുന്ന ഫയലുകളാണ് കമ്മറ്റിയുടെ പരിഗണനയ്ക്ക് വന്നിരുന്നതെന്നും കമ്മീഷണർ അറിയിച്ചു.
കേരളകൗമുദി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സി.ബി.ഐ നടത്തിയ അന്വേഷണത്തിൽ 2002 മുതൽ 2004 വരെയുള്ള എസ്.എസ്.എൽ.സി ചോദ്യപേപ്പർ അടക്കം 32 പരീക്ഷാ ചോദ്യപേപ്പറുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട് 1.33 കോടി രൂപയുടെ നഷ്ടം ഉദ്യോഗസ്ഥരും കരാർ കമ്പനികളും ചേർന്ന് സർക്കാരിന് വരുത്തിവച്ചതായി കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |