തിരുവനന്തപുരം. 2005 ലെ എസ്.എസ്.എൽ.സി ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട
അച്ചടി കരാറിൽ വ്യാജ കമ്പനിയുടെ പേരിലാണ് ഉദ്യോഗസ്ഥരും കരാർ കമ്പനികളും ചേർന്ന് 1.33 കോടിയുടെ നഷ്ടം സർക്കാരിനുണ്ടാക്കിയത്.
1970 മുതൽ 2000 വരെ ഗോപാലൻ പ്രിന്റേഴ്സ് ആന്റ് പബ്ളിക്കേഷനാണ് കേരളത്തിലെ എസ്. എസ്.എൽ.സി ചോദ്യപേപ്പർ അച്ചടി ജോലികൾ ചെയ്തിരുന്നത്. 2001ൽ കൽക്കട്ട ആസ്ഥാനമായ എച്ച്. കുണ്ടു എന്ന സ്ഥാപനത്തിന് പ്രിന്റിംഗ് ചുമതലകൾ നൽകി. 2002 മുതൽ 2004 വരെ ചെന്നെെ ആസ്ഥാനമായ എം. വി. മണി പ്രിന്റേഴ്സ് എന്ന സ്ഥാപനത്തിനായിരുന്നു അച്ചടി ജോലികൾ . സി.ബി.ഐ അന്വേഷണത്തിൽ മണി പ്രിന്റേഴ്സ് എന്ന സ്ഥാപനം ഇല്ലെന്നും ,അതൊരു ബിനാമി കമ്പനിയാണെന്നും കണ്ടെത്തി. നേരത്തേ അച്ചടി ജോലികൾ ചെയ്തിരുന്ന സ്ഥാപനങ്ങൾ വ്യാജ പേരിലുണ്ടാക്കിയതാണെന്നും കണ്ടെത്തി. പ്രിന്റിംഗ് ജോലികൾ ചെയ്തിരുന്ന കമ്പനികളുടെ ഉടമകളായ മരണമടഞ്ഞ രാജൻ ചാക്കോ അദ്ദേഹത്തിന്റെ ഭാര്യ അന്നാമ്മ ചാക്കോ, മരണമടഞ്ഞ വി. സുബ്രഹ്മണ്യൻ, പരീക്ഷാഭവൻ സെക്രട്ടറിമാരായിരുന്ന എസ്. രവീന്ദ്രൻ, വി. സാനു, മരണമടഞ്ഞ സീനിയർ ക്ളർക്ക് സി. പി. വിജയൻ നായർ മരണ മടഞ്ഞ എൽ.ഡി ക്ളാർക്ക് അജിത് കുമാർ എന്നിവരായിരുന്നു കേസിലെ പ്രതികൾ. മുൻപ് കരാർ ലഭിച്ച അച്ചടി ശാലകൾ തന്നെയാണ് തട്ടിക്കൂട്ട് ബിനാമി കമ്പനിയുണ്ടാക്കി ഉദ്യോഗസ്ഥരുടെ സഹായത്താൽ സർക്കാരിനെ കബളിപ്പിച്ച് പണം തട്ടിയതെന്ന് സി.ബി.ഐ
അന്വേഷണത്തിൽ കണ്ടെത്തി.
കേരളകൗമുദിക്കും ലേഖകനും
വിധിന്യായത്തിൽ പ്രശംസ
നിയമകാര്യ ലേഖിക
തിരുവനന്തപുരം: എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോർച്ച പുറത്തുകൊണ്ടുവന്ന കേരളകൗമുദിയെയും ഡെപ്യൂട്ടി എഡിറ്റർ വി.എസ്.രാജേഷിനെയും സി.ബി.ഐ പ്രത്യേക കോടതി വിധിന്യായത്തിൽ പ്രശംസിച്ചു.
ഏറെ ശ്രദ്ധാലുക്കളും സൂക്ഷ്മദൃക്കുകളുമായ മാദ്ധ്യമങ്ങളും മാദ്ധ്യമ പ്രവർത്തകരുമാണ് ജനാധിപത്യത്തിന്റെ ശരിയായ കാവലാളുകൾ. ഇവരുടെ ശ്രദ്ധ പതിഞ്ഞില്ലായിരുന്നെങ്കിൽ അഴിമതിക്കാർ അവരുടെ ദുർഗന്ധം വമിക്കുന്ന ലാവണങ്ങളിൽ ഇത്തരം പ്രവൃത്തികളുമായി മുന്നോട്ട് പോകുമായിരുന്നു. വാർത്തകൾ യഥാസമയം പ്രസിദ്ധീകരിക്കാൻ ഇടയായതാണ് അഴിമതിക്കാർക്ക് വിനയായി മാറിയത്. അതുകൊണ്ട്, അഴിമതിക്കാരെ തുറന്നുകാട്ടുന്ന മാദ്ധ്യമങ്ങളെ പ്രശംസിക്കാതിരിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.
വ്യാജ വാർത്തകൾ പ്രചരിക്കുന്ന ഇക്കാലത്ത് ആവശ്യം ആരും കാണാതെ കിടക്കുന്ന തെറ്റായ രീതികളും തെളിവുകളും പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരുന്ന പത്രലേഖകരെയും മാദ്ധ്യമങ്ങളെയുമാണെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഡി.വെെ. ചന്ദ്രചൂഡ് പറഞ്ഞതിനെ ഉദ്ധരിച്ചുകൊണ്ടാണ് വിധി പ്രസ്താവം ആരംഭിക്കുന്നത്.
ചോർന്ന എസ്.എസ്.എൽ.സി ചോദ്യപേപ്പർ കേരളകൗമുദി ചീഫ് റിപ്പോർട്ടറായിരിക്കെ രാജേഷ് കണ്ടെത്തുകയും നിരന്തരമായി വാർത്തകൾ പുറത്തുകൊണ്ടുവരികയും ചെയ്തത് അന്വേഷണത്തിന് ഗുണകരമായി. പ്രതികളിൽ ഒരാൾ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ മൊഴി നൽകുകയും കോടതി മുമ്പാകെ ഉറച്ചു നിൽക്കുകയും ചെയ്തത് പ്രധാന തെളിവുകളിലൊന്നായി മാറിയെന്നും പരാമർശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |