കൊച്ചി: സാക്ഷരതാമിഷനിൽ ജില്ലാ പ്രൊജക്ട് കോ ഒാർഡിനേറ്റർ, അസി.പ്രൊജക്ട് കോ ഒാർഡിനേറ്റർ, ഒാഫീസ് അസിസ്റ്റന്റ്, ഡ്രൈവർ, ക്ളറിക്കൽ അസിസ്‌റ്റന്റ്, പ്യൂൺ തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്‌തിരുന്ന 74 പേരെ സ്ഥിരപ്പെടുത്തിയ സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. അങ്കമാലി സ്വദേശി എൻ.ആർ. സൗമ്യ ഉൾപ്പെടെ നാലു പേർ നൽകിയ ഹർജിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവു നൽകിയത്.
സർക്കാരിന്റെ നടപടി പ്രഥമദൃഷ്ട്യാ ഉമാദേവി കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് സിംഗിൾബെഞ്ച് അഭിപ്രായപ്പെട്ടു. സ്ഥിരനിയമനം ലഭിച്ചവരെ കേസിൽ മൂന്നാഴ്ചയ്‌ക്കകം ഹർജിക്കാർ കക്ഷി ചേർക്കണം.
സാക്ഷരതാമിഷനിൽ 10 വർഷം തികച്ച 74 കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. പി. എസ്. ശ്രീകല നൽകിയ ശുപാർശയനുസരിച്ച് കഴിഞ്ഞ ഫെബ്രുവരി 15 നാണ് സർക്കാർ ഉത്തരവിറക്കിയത്. നടപടിക്രമങ്ങൾ പാലിച്ച് പി.എസ്.സി മുഖേന സ്ഥിരനിയമനം നടത്തുന്നതിനു പകരം കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി ഭരണഘടനാവിരുദ്ധമാണെന്നു ഹർജിക്കാർ വ്യക്തമാക്കി. വിവിധ ഭാഗങ്ങളിൽനിന്നുണ്ടായ പ്രതിഷേധങ്ങൾക്കും പരാതികൾക്കും പിന്നാലെ കേരളബാങ്ക്, തദ്ദേശവകുപ്പ്, ജലവിഭവവകുപ്പ് തുടങ്ങിയവയിലെ താത്കാലിക നിയമനങ്ങൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
ഹർജിയിലെ വാദങ്ങൾ
നിയമനം ലഭിക്കാൻ തങ്ങൾക്കുതുല്യ അവസരം നൽകാതെ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി നിയമവിരുദ്ധമാണ്.
സാക്ഷരതാമിഷനിൽ വിവിധ പ്രൊജക്ടുകൾക്കു വേണ്ടിയാണ് താത്കാലിക നിയമനം നടത്തുന്നത്. പ്രൊജക്ട് അവസാനിക്കുന്നതോടെ ഇൗ നിയമനങ്ങളുടെ കാലാവധിയും കഴിയുമെന്നതിനാൽ സ്ഥിരനിയമനത്തിന്റെ ആവശ്യമില്ല.
താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയപ്പോൾ ജില്ലാ പ്രൊജക്ട് കോ ഒാർഡിനേറ്റർമാർക്ക് സീനിയർ ഹൈസ്‌കൂൾ അദ്ധ്യാപകരുടെയും അസി. പ്രൊജക്ട് കോ ഒാർഡിനേറ്റർമാർക്ക് ജൂനിയർ ഹൈസ്കൂൾ അദ്ധ്യാപകരുടെയും ശമ്പള സ്കെയിലാണ് അനുവദിച്ചത്. ഇതുവഴി 10 കോടി രൂപയുടെ അധികച്ചെലവുണ്ടായി.
സാക്ഷരതാമിഷൻ ഡയറക്ടർ സ്വന്തം താത്പര്യങ്ങൾക്കനുസരിച്ച് നിയമനം നടത്തുകയാണ്. നിയമനങ്ങളിലും ഫണ്ട് ക്രമക്കേടിലുമായി നാല് വിജിലൻസ് കേസുകൾ ഡയറക്ടർക്കെതിരെയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |