കൊച്ചി: ഇന്ത്യയുടെ സ്റ്റീൽമാൻ എന്നറിയപ്പെട്ട ടാറ്റ സ്റ്റീൽ മുൻ മാനേജിംഗ് ഡയറക്ടർ ജംഷെഡ് ജെ. ഇറാനി (ജെ. ജെ ഇറാനി, 86) അന്തരിച്ചു. തിങ്കളാഴ്ച് രാത്രി ജംഷെഡ്പൂരിലെ ടി. എം. എച്ച് ആശുപത്രിയിലായിരുന്നു അന്ത്യം.
രാജ്യത്തെ സ്റ്റീൽ വ്യവസായത്തെ ആഗോള പ്രശസ്തിയിലേക്ക് എത്തിച്ച ഇറാനിയെ 2007ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 43 വർഷത്തെ സേവനത്തിന് ശേഷം 2011 ജൂണിലാണ് ടാറ്റ സ്റ്റീലിൽ നിന്ന് വിരമിച്ചത്.
നാഗ്പൂരിൽ 1936 ജൂൺ രണ്ടിനാണ് ജനനം, നാഗ്പൂർ സയൻസ് കോളേജിൽ നിന്ന് ബിരുദവും നാഗ്പൂർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും യു.കെയിൽ നിന്ന് പിഎച്ച്. ഡിയും നേടിയ അദ്ദേഹം 1968ലാണ് ടാറ്റയിൽ ചേർന്നത്. 1992ൽ ടാറ്റ സ്റ്റീൽ മാനേജിംഗ് ഡയറക്ടറായി. ടാറ്റ സൺസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ ടെലി സർവീസസ് എന്നിവയുടെ ഡയറക്ടറുമായിരുന്നു.
ഡെയ്സി ഇറാനിയാണ് ഭാര്യ. സുബിൻ, നിലോഫർ, താനാസ് എന്നിവർ മക്കളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |