തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമായതോടെ സംസ്ഥാനത്ത് ഇന്നുമുതൽ വാക്‌സിനേഷൻ യജ്ഞം ആരംഭിക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനിച്ചെങ്കിലും പൂർണ സജ്ജമാകാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. നായപിടിത്തക്കാർ പൂർണമായി സജ്ജമാകാത്തതാണ് കാരണം.
നിലവിൽ നാലുലക്ഷം തെരുവുനായ്ക്കൾ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. എന്നാൽ നായപിടിത്തത്തിന് രംഗത്തുള്ളത് 78 പേർ മാത്രമാണ്. കൂടുതൽ പേരെ നിയോഗിച്ച് പരിശീലനവും വാക്സിനേഷനും നൽകിയശേഷം ലോക പേവിഷബാധ ദിനമായ ഈമാസം 28മുതൽ വാക്‌സിനേഷൻ യജ്ഞം പൂർണ്ണതോതിൽ നടപ്പാക്കാനാണ് തദ്ദേശ,മൃഗസംരക്ഷണ വകുപ്പുകളുടെ തീരുമാനം. നായ്ക്കളെ പിടിക്കാനായി 486 പേർ കഴിഞ്ഞ ദിവസങ്ങളിൽ തദ്ദേശസ്ഥാപനങ്ങളിലൂടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്ക് പരിശീലനം നൽകേണ്ടതുണ്ട്.
നായ പിടിത്തക്കാർക്ക്
മാർഗനിർദ്ദേശം
നായ്ക്കളെ പിടിക്കുന്നവരുടെ ജീവൻ രക്ഷിക്കുന്നതിനായി ആരോഗ്യവകുപ്പ് മാർഗനിർദ്ദേശം പുറത്തിറക്കി. സംസ്ഥാന വിദഗ്ദ്ധ സമിതിയാണ് നിർദ്ദേശങ്ങൾ തയ്യാറാക്കിയത്. നിശ്ചിത ഇടവേളയിൽ മൂന്ന് ഡോസ് മുൻകരുതലായി നായപിടിത്തക്കാർക്ക് നൽകും. ഇതിനുശേഷമേ അവരെ ജോലിയ്ക്ക് നിയോഗിക്കാവൂ എന്നതാണ് പ്രധാന നിർദ്ദേശം. രണ്ടുവർഷത്തിനിടെ വാക്‌സിനെടുത്തവർക്ക് ബൂസ്റ്റർ ഡോസ് നൽകും. ജോലിയ്ക്കിടെ നായയുടെ കടിയേൽക്കുന്നവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ആരോഗ്യകേന്ദ്രങ്ങളിൽ പേവിഷ വാക്‌സിനും ആവശ്യമായ കേന്ദ്രങ്ങളിൽ ഇമ്മ്യൂണോഗ്ലോബുലിനും കരുതണമെന്നും നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |