കാസർകോട്: തെരുവ് നായ്‌ക്കളെ പേടിക്കാതെ മദ്രസയിലേക്ക് പോകാൻ കുട്ടികൾക്ക് ധൈര്യം പകർന്ന് തോക്കെടുത്ത കാസർകോട് ബേക്കൽ ഹദ്ദാദ് നഗറിലെ ടി. സമീറിന്റെ പേരിൽ ബേക്കൽ പൊലീസ് കേസെടുത്തു.
ഇന്ത്യൻ ശിക്ഷാ നിയമം 153 വകുപ്പ് പ്രകാരം സമൂഹത്തിൽ ലഹള ഉണ്ടാക്കാനും മൃഗസ്നേഹികളെ പ്രകോപിപ്പിക്കാനും ശ്രമിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്‌തത്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്. നാഷണൽ യൂത്ത് ലീഗിന്റെ ഉദുമ മണ്ഡലം പ്രസിഡന്റും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമാണ് സമീർ. നാട്ടിൽ തെരുവ് നായ്‌ക്കളുടെ ശല്യം ഏറിയതോടെ തന്റെ മൂന്ന് മക്കളെയും അയൽവാസികളായ സുഹൃത്തുക്കളുടെ മക്കളും ഉൾപ്പെടെ 13 കുട്ടികളെ അല്പം അകലെയുള്ള മദ്രസയിൽ എത്തിക്കാനാണ് സമീർ എയർഗണ്ണെടുത്തത്.
17ന് രാവിലെ ആറരയ്‌ക്കാണ് സമീർ മദ്രസയിലേക്ക് തിരിച്ചത്. മകൻ ദൃശ്യം ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ ഇട്ടതോടെ സംഭവം പുറംലോകമറിഞ്ഞു. ''നിങ്ങളെ കടിക്കാൻ വന്നാൽ നായ്‌ക്കളെ വെടിവച്ചു കൊല്ലുമെന്ന്'' സമീർ പറയുന്നത് വീഡിയോയിലുണ്ട്. ഇതാണ് പുലിവാലായത്. കേസെടുത്തതറിഞ്ഞ് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ബേക്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി സമീർ ജാമ്യമെടുത്തു.
കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അവർക്ക് ധൈര്യം കിട്ടാനും പഠിക്കാൻ പോകുന്നതിന് പ്രേരിപ്പിക്കാനും ചെയ്തതാണ്. വീട്ടിൽ കാഴ്ചക്ക് വയ്‌ക്കുന്ന എയർ ഗണ്ണാണ്. യാതൊരു ദുരുദ്ദേശവും ഉണ്ടായിരുന്നില്ല. ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിയമപരമായി നേരിടും.
-ടി. സമീർ
കുട്ടികളെ രക്ഷിക്കാൻ എയർഗൺ എടുത്ത് നടന്നത് കലാപം ഉണ്ടാക്കാൻ അല്ലെന്ന് ആ വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്. ആ സംഭവത്തിൽ പൊലീസ് കേസെടുക്കേണ്ട കാര്യമില്ല. നടപടികളിൽ നിന്ന് പൊലീസ് പിന്തിരിയണം.
-അഡ്വ. സി എച്ച് കുഞ്ഞമ്പു എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |