തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടർമാർ സൂചന പണിമുടക്കുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു. ഇന്ന് രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ 12 മണിക്കൂർ കൊവിഡ് ഇതര ഡ്യൂട്ടികളിൽ നിന്ന് വിട്ടു നിൽക്കാനാണ് തീരുമാനം. അത്യാഹിതവിഭാഗത്തിൽ സഹകരിക്കും. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, പ്രിൻസിപ്പൽമാർ എന്നിവരുമായാണ് ഇന്നലെ ചർച്ച നടത്തിയത്.
ഡോക്ടർമാരുടെ പ്രശ്‌നങ്ങൾ എല്ലാം ഉന്നതതലത്തിലേക്ക് അറിയിക്കാമെന്ന് ഡി.എം.ഇ ഉറപ്പു നൽകിയെങ്കിലും ഉന്നയിച്ച ആവശ്യങ്ങളിൽ ഒന്നിൽ പോലും പരിഹാരമാകാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. സൂചനാ പണിമുടക്കിന് ശേഷവും നടപടി ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടു പോകുമെന്ന് കേരള മെഡിക്കൽ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. കൊവിഡ് ചികിത്സ മറ്റ് ആശുപത്രികളിലേക്കും വികേന്ദ്രീകരിച്ച് പഠിക്കാൻ അവസരമൊരുക്കുക, റിസ്‌ക് അലവൻലസും വർദ്ധിപ്പിച്ച വേതനവും ഉടൻ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |