തിരുവനന്തപുരം: ഓണത്തെയും ക്രിസ്‌മസിനെയും ഓർമ്മിപ്പിക്കുന്ന തിരക്കായിരുന്നു ഇന്നലെ ബിവറേജസ് ഷാപ്പുകളിൽ. പെരുന്നാളിന്റെ തലേന്നാളിലേതു പോലെ ഇറച്ചിക്കടകളിലും വൻ തിരക്ക്. ഇന്നുംനാളെയും എവിടേക്കും പോകാനാവില്ല. എങ്കിൽപിന്നെ ആഘോഷമാക്കിയേക്കാം. അങ്ങനെ പണിമുടക്കിനെ 'വരവേൽക്കാനുള്ള' ഒരുക്കത്തിലായിരുന്നു ഇന്നലെ മദ്യസേവയിൽ താത്പര്യമുള്ള പലരും.
നീണ്ട ക്യൂവായിരുന്നു ഇന്നലെ മദ്യഷാപ്പുകളിൽ. മിക്കവർക്കും വേണ്ട് ഫുള്ളായിരുന്നു. കാരണം രണ്ടുദിവസമുണ്ടല്ലോ. ആവശ്യമായ ടച്ചിംഗ്സും കരുതി. കടകൾ തുറക്കാത്തിനാൽ അതിനും ക്ഷാമം വരരുത്. രണ്ടുദിവസവും ഹർത്താൽ പ്രതീതിയായിരിക്കും കേരളത്തിൽ. വാഹനങ്ങൾ ഓടില്ല, കടകൾ തുറക്കില്ല, സ്ഥാപനങ്ങൾ മിക്കതും അടഞ്ഞുകിടക്കും.
മദ്യസേവയ്ക്ക് താത്പര്യമുള്ളവർ അത് കരുതുമ്പോൾ, ബിരിയാണി ഉണ്ടാക്കിയും ചിക്കൻ ഫ്രൈ തയ്യാറാക്കിയും സ്പെഷ്യൽ ഐറ്റംസ് പരീക്ഷിച്ചും രണ്ടുദിവസം തള്ളിനീക്കാനുള്ള കരുതൽ എടുത്തവരുമുണ്ട്. രണ്ടുദിവസം കഞ്ഞികുടി മുട്ടാതിരിക്കാൻ ആവശ്യസാധനങ്ങൾ ഉറപ്പാക്കാനായിരുന്നു സാധാരണക്കാരുടെ ശ്രദ്ധ. ഇതിനൊക്കെയായി ഇന്നലെ കടകളിലും വൻ തിരക്കായിരുന്നു. തീയേറ്ററുകൾ തുറക്കാത്തിനാൽ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ പുതിയ സിനിമകൾ കാണാൻ തയ്യാറെടുത്തവരുമുണ്ട്.
ശമ്പളം പോകുമോ എന്ന ആശങ്കയുണ്ടെങ്കിലും ഞായറും പിന്നെ പണിമുടക്കിന്റെ ഡബിൾ ദിനങ്ങളും ചേർന്ന് 'ഹാട്രിക് അവധി' ലഭിച്ചതിന്റെ സന്തോഷത്തിലാണ് പല സർക്കാർ ജീവനക്കാരും. കേരളത്തെ മാത്രമേ, പണിമുടക്ക് കാര്യമായി ബാധിക്കൂ എന്ന വിശ്വാസത്തിൽ മൂന്നുദിവസം മറ്റു സംസ്ഥാനങ്ങളിലേക്ക് ടൂർ പോയവരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |