കണ്ണൂർ: മോൻസൺ മാവുങ്കലിനെതിരായ തട്ടിപ്പ് കേസുമായി തനിക്ക് ബന്ധമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരൻ എം.പി. പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. ഇതിനുപിന്നിലെ കറുത്ത ശക്തി മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണെന്ന് പത്രസമ്മേളനത്തിൽ സുധാകരൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി വിളിച്ചുവെന്ന് പരാതിക്കാരൻ തന്നെ പറഞ്ഞിട്ടുണ്ട്.
മോൻസണെ ആറോ ഏഴോ തവണ കണ്ടിട്ടുണ്ട്.അയാളുടെ വീട്ടിൽ പോയിട്ടുണ്ട്. സംസാരിച്ചിട്ടുണ്ട്. ത്വക്കിന് ചെറിയൊരു അസുഖം വന്നപ്പോൾ എബി എന്നയാളാണ് ചികിത്സയെ കുറിച്ച് പറയുന്നത്. വ്യാജഡോക്ടറാണോ എന്നൊന്നും അറിയില്ല.അയാളുടെ മരുന്ന് ഉപയോഗിച്ചിരുന്നു. രോഗം മാറിയില്ല.ആ വീട്ടിൽ പോയപ്പോഴാണ് പുരാവസ്തു ശേഖരത്തെക്കുറിച്ച് അറിയുന്നത്. അപൂർവമായ ബൈബിളും ഖുർ ആനും ഒക്കെ കാണിച്ചു തന്നു. ഇതൊക്കെ തട്ടിപ്പാണെന്ന് എങ്ങനെ തിരിച്ചറിയും. എന്തെങ്കിലും ആവശ്യത്തിനായി അനധികൃതമായി ഇടപെട്ടു എന്നു തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും-സുധാകരൻ പറഞ്ഞു.
2018ൽ താൻ എം.പിയല്ല. ചർച്ച നടത്തിയെന്ന് പരാതിക്കാരൻ പറയുന്ന ദിവസം വയനാട് എം.പിയായിരുന്ന എം.ഐ.ഷാനവാസിന്റെ ഖബറടക്ക ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു.
കഴിഞ്ഞ ഇടതുപക്ഷ സർക്കാരാണ് ഈ തട്ടിപ്പുകാരന് മാനവസേവാപുരസ്‌കാരം നൽകിയത് .അന്നത്തെ കൃഷി മന്ത്രി വി. എസ്.സുനിൽകുമാറും ഇപ്പോഴത്തെ മന്ത്രി അഹമ്മദ്‌ദേവർകോവിലുമടക്കം പല ഇടതു നേതാക്കളും ഉയർന്ന ഉദ്യോഗസ്ഥരും മോൻസണെ കണ്ടിട്ടുണ്ട്.അയാളുടെ കൂടെനിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. കേസിനെ നിയമപരമായി നേരിടും. കേസിൽ കുടുക്കാൻ ശ്രമിച്ചവർക്കെതിരെ ഏതറ്റം വരെയും പോകുമെന്ന് സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |