തിരുവനന്തപുരം: ജനങ്ങൾക്ക് ഗുണകരമല്ലാത്ത കെ-റെയിൽ പദ്ധതിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അനാവശ്യ ധൃതി കാട്ടുന്നത് വിദേശഫണ്ട് സംഘടിപ്പിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
1,26,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ നിന്ന് ലഭിക്കാവുന്ന ശതകോടികളുടെ കമ്മിഷനിൽ കണ്ണുവച്ചാണ് കേരളത്തിന് താങ്ങാനാവാത്ത പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ഇതോടൊപ്പമുള്ള വലിയ റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിന്നും വൻതോതിലുള്ള ലാഭവും ഇവർ പ്രതീക്ഷിക്കുന്നു.
പിണറായിയും അദ്ദേഹത്തിന്റെ കമ്മിഷൻ ഏജന്റുമാരുമല്ലാതെ ഒരാൾ പോലും കെ-റെയിലിനെ അനുകൂലിക്കുന്നില്ല. കെ-റെയിലിനെക്കുറിച്ച് ഹിതപരിശോധന നടത്താൻ സർക്കാരിനെ വെല്ലുവിളിക്കുന്നു. ജനങ്ങളുടെ എതിർപ്പിനെ മറികടന്ന് പദ്ധതിക്കായി ശ്രമിക്കുന്ന സി.പി.എം നന്ദിഗ്രാം മറക്കരുത്. ഏറ്റവും അനിവാര്യമായ പാരിസ്ഥിതികപഠനം പോലും നടത്തിയിട്ടില്ല. ബുള്ളറ്റ്ട്രെയിനിനെ എതിർത്തയാളാണ് സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി. എക്‌സ‌്‌പ്രസ് ഹൈവേയ്ക്കെതിരെ പ്രക്ഷോഭം നടത്തിയ സി.പി.എമ്മിന് ഈ സിൽവർലൈൻ വെള്ളിടിയാകും.
സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്കായി സർവകലാശാലകളിൽ മാത്രമല്ല, കെ-റെയിലിലും സംവരണമേർപ്പെടുത്തിയിരിക്കുകയാണ്. ഇഷ്ടക്കാരെ നിയമിച്ച് കമ്പനി പാർട്ടിയോഫീസാക്കി മാറ്റി. യോഗ്യരായവരെ പിന്തള്ളിയാണ് ജോൺബ്രിട്ടാസ് എന്ന സി.പി.എം എം.പിയുടെ ഭാര്യയെ കെ-റെയിൽ ജനറൽ മാനേജരാക്കിയത്. ആനാവൂർ നാഗപ്പന്റെ ബന്ധു അനിൽകുമാറാണ് കമ്പനി സെക്രട്ടറി. കെ-റെയിലിന്റെ എം.ഡി അജിത് കുമാർ വൻതുക നൽകി വാടകയ്ക്കെടുത്ത വീട് സ്വന്തം ഭാര്യയുടേതാണ്. കേരളത്തിനൊട്ടും യോജിക്കാത്ത സ്റ്റാൻഡേർഡ് ഗേജ് പദ്ധതിയുണ്ടാക്കാൻ തീരുമാനിച്ചിട്ട് അതിനെ ന്യായീകരിക്കാൻ വ്യാജരേഖകളും കൃത്രിമങ്ങളും നടത്തുന്നു.
രാജ്യം കണ്ട ഏറ്റവും വലിയ ഈ തട്ടിപ്പുപദ്ധതിയെപ്പറ്റി സത്യസന്ധവും വിശദവുമായ അന്വേഷണം നടത്തിയാൽ പിണറായി വിജയനടക്കം പല മന്ത്രിമാരും ജയിലിലാകും. തിരുവനന്തപുരത്തു നിന്ന് കാസർകോട്ടേക്ക് ഏതാണ്ട് 3000 രൂപയാണ് ടിക്കറ്റ് നിരക്ക്. കേരളത്തിലെ സമ്പന്നരായ അഞ്ച് ശതമാനം ആളുകൾക്ക് മാത്രം പ്രയോജനമാകുന്നതാണിതെന്ന് വ്യക്തം. ഇതിലും കുറഞ്ഞ നിരക്കിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വിമാനത്തിൽ പോകാം. കെ-റെയിലിന്റെ ഡി.പി.ആർ വ്യാജമാണെന്ന പ്രാഥമിക സാദ്ധ്യതാ പഠനം നടത്തിയ സംഘത്തലവൻ അലോക് വർമ്മയുടെ വെളിപ്പെടുത്തലിനെപ്പറ്റി പിണറായി വിജയൻ മറുപടി പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |