തിരുവനന്തപുരം: സി.പി.എം-ബി.ജെ.പി അവിശുദ്ധ ബന്ധവും കൊടുക്കൽ വാങ്ങലുകളുമാണ് ഇപ്പോഴുണ്ടാവുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ വ്യക്തമാവുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സി.പി.എമ്മാണ് എസ്.ഡി.പി.ഐയെ താലോലിച്ചത്. മതതീവ്രവാദത്തിനും അരുംകൊലകൾക്കുമെതിരെ മാനവിക ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി 26ന് പാലക്കാട്ട് ശാന്തിപഥം പരിപാടി സംഘടിപ്പിക്കും.
വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് ആപത്കരമാണ്. പിണറായി സർക്കാർ അധികാരത്തിലെത്തിയശേഷം ഇതുവരെ 60 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. പൊലീസ് സംരക്ഷണം മുഖ്യമന്ത്രിക്കും ക്രിമിനലുകൾക്കും മാത്രമായി ചുരുങ്ങി.
രാഹുൽഗാന്ധിക്കെതിരെ പി.ജെ.കുര്യൻ നടത്തിയ വിമർശനവും ആരോപണങ്ങളും എ.ഐ.സി.സിയുടെ ശ്രദ്ധയിൽപ്പെടുത്തി. രേഖകൾ സഹിതം നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. കുര്യനുമായി ഫോണിൽ സംസാരിച്ചിരുന്നു. നേരിൽകണ്ട് വിശദമായി മറുപടി നൽകാമെന്നാണ് അദ്ദേഹം അറിയിച്ചത്. താൻ മോശമായി പെരുമാറിയെന്ന കെ.വി.തോമസിന്റെ ആരോപണം ശരിയല്ല. ഒരുവാക്കു പോലും തെറ്റായി പറഞ്ഞിട്ടില്ല. സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കേണ്ട ദിവസംപോലും ഫോണിൽ വിളിച്ച് പങ്കെടുക്കരുതെന്ന് അഭ്യർത്ഥിച്ചു. നോക്കാം, നോക്കട്ടെ എന്നായിരുന്നു മറുപടി.
സംസ്ഥാനത്ത് 35 ലക്ഷംപേരാണ് കോൺഗ്രസ് അംഗത്വമെടുത്തത്. 22 ലക്ഷംപേർ കടലാസ് അംഗത്വവും 13 ലക്ഷം ഡിജിറ്റൽ അംഗത്വവും. 40 ലക്ഷമാണ് ലക്ഷ്യമിട്ടതെങ്കിലും പൂർത്തിയാക്കാനായില്ല. ആദ്യഘട്ടത്തിൽ ഡിജിറ്റൽ മെമ്പർഷിപ്പിനോടു പലരും കാട്ടിയ വൈമുഖ്യമാണ് പ്രധാന കാരണം.
കെ-റെയിൽ വിരുദ്ധ രണ്ടാംഘട്ട സമരപരമ്പരകളുടെ ഭാഗമായി 1500 കേന്ദ്രങ്ങളിൽ കേരള സംരക്ഷണ സദസ് സംഘടിപ്പിക്കും. പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി ജനങ്ങളെ ബോധവത്കരിക്കും. പാത പോകുന്ന മേഖലകളിൽ കെ- റെയിൽ ഇരകളെ പങ്കെടുപ്പിച്ച് ഡി.സി.സി പ്രസിഡന്റുമാർ പദയാത്ര നടത്തും.മേയിൽ 25,000 കേന്ദ്രങ്ങളിൽ സർക്കാരിനെതിരെ കുറ്റപത്രം അവതരിപ്പിക്കും. കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. മേയ് 31നകം പ്രഖ്യാപനം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |