തിരുവനന്തപുരം: കോൺഗ്രസിനെ വിമർശിക്കുന്ന മുഖ്യമന്ത്രിയും സി.പി.എമ്മും ബി.ജെ.പിക്കായി കുഴലൂത്ത് നടത്തുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പ്രസ്താവിച്ചു.
വർഗീയ ഫാസിസ്റ്റുകൾക്കെതിരെ കോൺഗ്രസ് ശക്തമായി പോരാടുമ്പോൾ അതിനെ പ്രതിരോധിക്കാനും പരാജയപ്പെടുത്താനും കേരളത്തിൽ അരയും തലയും മുറുക്കി രംഗത്തെത്തുന്നത് സി.പി.എമ്മിന്റെ ഏക മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. അതിനാലാണ് ജനസ്വീകാര്യത ലഭിച്ച രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ തുടരെത്തുടരെ മുഖ്യമന്ത്രി വിമർശിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരുടെ പേരിലുള്ള കേസുകൾ പിൻവലിക്കാത്തതും മുസ്ലീം നാമധാരികളുടെ പേരിൽ യു.എ.പി.എ ചുമത്തി ജയിലിലടച്ചതും സംഘപരിവാർ പ്രത്യയശാസ്ത്രം ഇവിടെ നടപ്പാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ്.
ആർ.എസ്.എസ് സൈദ്ധാന്തികരുടെ ലേഖനങ്ങളും വിചാരധാരകളും കണ്ണൂർ സർവകലാശാലയിൽ പഠിപ്പിക്കാനുള്ള വിവാദ സിലബസിന് അനുകൂല തീരുമാനമെടുത്ത വ്യക്തിയെ വീണ്ടും കണ്ണൂർ വി.സിയാക്കാൻ ചട്ടങ്ങളും സത്യപ്രതിജ്ഞാ ലംഘനവും നടത്തി ഇടപെട്ട മുഖ്യമന്ത്രിക്ക് കോൺഗ്രസിനെ വിമർശിക്കാനെന്താണ് യോഗ്യത?
വത്സൻ തില്ലങ്കേരിയെ പോലുള്ള ഇടനിലക്കാരുടെ സഹായത്തോടെ ആർ.എസ്.എസ് ബന്ധം പരിപോഷിപ്പിക്കുന്ന കേരള മുഖ്യമന്ത്രിക്ക് സംഘപരിവാർ മനസ്സാണ്.
നയപരമായ തീരുമാനങ്ങളിൽ സി.പി.എം കേരള ഘടകത്തിന്റെ കൈകടത്തലാണ് ദേശീയതലത്തിൽ സി.പി.എമ്മിന്റെ പ്രസക്തി കുറച്ചത്. ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളിൽ പോയിനിന്ന് ഉറക്കെ സംസാരിക്കാൻ പോലും മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ത്രാണിയില്ല.
ലാവ്‌ലിൻ കേസ് അനിശ്ചിതമായി സുപ്രീംകോടതിയിൽ മാറ്റി വയ്ക്കുന്നതിന്റെ പൊരുളന്വേഷിച്ചാലും മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും സംശയനിഴലിൽ നിറുത്തിയ സ്വർണ്ണക്കടത്ത് കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചതിന്റെ പിന്നാമ്പുറം ചികഞ്ഞാലും സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാരയുടെ ആഴവും പരപ്പും കൂടുതൽ തെളിയും. ബി.ജെ.പി നേതാക്കൾ ഉൾപ്പെട്ട കള്ളപ്പണക്കടത്തൽ കേസുകൾ പൊടുന്നനെ നിലച്ചത് ഇതേ സഖ്യത്തിന്റെ ഇടപെടലിനാലാണെന്നും സുധാകരൻ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |