തിരുവനന്തപുരം: മാരകമായ ഗ്രൂപ്പിസത്തിൽ നിന്ന് കെ.എസ്.യുവിനെ മുക്തമാക്കണമെന്നും, പഴയ സംഘടനാ രീതിയും പ്രവർത്തന ശൈലിയും തിരിച്ചു കൊണ്ട് വന്ന് വിദ്യാർത്ഥി ലോകത്തിന്റെ വിശ്വാസം ആർജ്ജിക്കണമെന്നും കെ.എസ്.യുവിന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള ലേഖനത്തിൽ വി.എം.സുധീരൻ ആശംസിച്ചു.
കെ.എസ്.യുവിനെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിന് പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിൽ ശക്തമായ ശ്രമങ്ങൾ തുടരണം. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും ഗ്രൂപ്പ് താൽപര്യങ്ങളും വെടിഞ്ഞ് അതിന് പരിപൂർണ്ണ സഹകരണം നൽകാൻ എല്ലാവരും തയ്യാറാകണം. ആലപ്പുഴയിൽ കെ.എസ്.യു ജന്മം കൊണ്ടപ്പോൾ അതിന് നേതൃത്വം നൽകിയ വയലാർ രവി, ആദ്യ പ്രസിഡന്റ് ജോർജ് തരകൻ, തുടർന്ന് ശക്തി പകർന്ന എ.സി.ജോസ്, എം.എ.ജോൺ, എ.എ.സമദ്, എ.സി.ഷൺമുഖദാസ്, തോപ്പിൽ രവി, വി.എം.മോഹൻദാസ് തുടങ്ങിയ ആദ്യകാല നേതാക്കളുടെ മഹനീയ സേവനം നന്ദിപൂർവ്വം ഓർക്കുന്നു. വയലാർ രവി കെ.എസ്.യു പ്രസിഡന്റായുള്ള 21 അംഗ സംസ്ഥാന കമ്മിറ്റിയിൽ അംഗമായി വന്ന് പിന്നീട് എ.കെ.ആൻറണി, ഉമ്മൻചാണ്ടി, കടന്നപ്പള്ളി എന്നിവർക്ക് പിന്നാലെ പ്രസിഡന്റാകാനായത് ത്നറെ ജീവിതത്തിലെ മഹാഭാഗ്യമാണ്
വിദ്യാർത്ഥികളുടെ അവകാശ സമരങ്ങൾക്ക് ക്രിയാത്മകമായി നേതൃത്വം നൽകിയ പ്രസ്ഥാനമാണിത്. സെനറ്റ്,സിൻഡിക്കേറ്റ് ഉൾപ്പെടെയുള്ള സർവ്വകലാശാലാ സമിതികളിലെ വിദ്യാർത്ഥി പങ്കാളിത്തവും യൂണിവേഴ്‌സിറ്റി യൂണിയനും, കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിലെ ജനാധിപത്യവത്ക്കരണവും, പ്രീഡിഗ്രി-എസ് എസ് എൽ സി വിദ്യാഭ്യാസം സൗജന്യമാക്കിയതുമടക്കമുള്ള ആവശ്യങ്ങൾ നേടിയെടുക്കാനായത് കെ.എസ്.യുവിന്റെ ശ്രമഫലമായാണ്. യാതൊരു തരത്തിലുള്ള ഗ്രൂപ്പിസവും ബാഹ്യമായ ഇടപെടലുകളും അന്നുണ്ടായിരുന്നില്ല. അർഹതപ്പെട്ടവർ അതാതു സ്ഥാനങ്ങളിൽ വരുന്നതിന് തികഞ്ഞ ജാഗ്രതയുണ്ടായിരുന്നു. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പഴയ രീതിയിൽ സ്വതന്ത്ര സ്വഭാവത്തോടെ കെ എസ് യുവിന് പ്രവർത്തിക്കാനുള്ള സാഹചര്യം പുന:സ്ഥാപിക്കണം- സുധീരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |