തിരുവനന്തപുരം: സംസ്ഥാന നേതൃത്വത്തോടും, അവരെ പിന്തുണയ്ക്കുന്ന അഖിലേന്ത്യാ നേതൃത്വത്തോടുമുള്ള അമർഷം കനപ്പിച്ച് എ.ഐ.സി.സി അംഗത്വവും മുതിർന്ന നേതാവ് വി.എം. സുധീരൻ ഒഴിഞ്ഞു. ഇതോടെ, സംസ്ഥാന കോൺഗ്രസിൽ പ്രതിസന്ധി മൂർച്ഛിച്ചു.
രണ്ട് ദിവസം മുമ്പ് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിൽ നിന്ന് രാജിവച്ച സുധീരനെ അനുനയിപ്പിക്കാൻ കഴിഞ്ഞദിവസം നേതൃത്വത്തിൽ നിന്ന് ശ്രമമുണ്ടായെങ്കിലും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം സുധീരനെ വീണ്ടും പ്രകോപിതനാക്കി. സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണവും അദ്ദേഹത്തെ വേദനിപ്പിച്ചു.
ഇന്നലെ വൈകിട്ട് നാല് മണിയോടെ സുധീരനെ കാണാനെത്തിയ താരിഖ് അൻവർ കടുത്ത തീരുമാനത്തിൽ നിന്ന് പിന്മാറാൻ അഭ്യർത്ഥിച്ചെങ്കിലും നിലപാടിൽ മാറ്റമില്ലെന്ന് സുധീരൻ ഉറപ്പിച്ചുപറഞ്ഞു. എ.ഐ.സി.സി അംഗത്വം രാജിവച്ചുള്ള കത്ത് അദ്ദേഹം കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിക്കയച്ചു. സംസ്ഥാന നേതൃത്വത്തിനെതിരായ കുറ്റങ്ങൾ അതിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
കെ.പി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട് തലസ്ഥാനത്തുള്ള മുതിർന്ന നേതാക്കളെയെല്ലാം കാണാൻ ശനിയാഴ്ച കേരളത്തിലെത്തിയ താരിഖ് അൻവറിനെ വരവേറ്റത് സുധീരന്റെ പ്രതിഷേധ രാജിയായിരുന്നു. ഇതോടെ ചർച്ചകളും വഴിമാറി. കൂട്ടായ ചർച്ചകൾക്ക് പകരം ഏകപക്ഷീയമായി കാര്യങ്ങൾ നടക്കുന്നുവെന്ന് സുധീരൻ താരിഖിനെ അറിയിച്ചത്. ഗ്രൂപ്പുകളില്ലാതാക്കാൻ വന്നവർ കൂടുതൽ ഗ്രൂപ്പുകളുണ്ടാക്കുന്ന രീതിയാണെന്നും താരിഖുമായി സുധീരൻ പറഞ്ഞു. കാണാനെത്തിയതിൽ നന്ദി അറിയിച്ച അദ്ദേഹം, പ്രശ്ന പരിഹാരത്തിന് ശേഷം മറ്റ് കാര്യങ്ങളാലോചിക്കാമെന്നാണ് താരിഖിനെ അറിയിച്ചത്.
സുധീരന്റെ അഭിപ്രായങ്ങൾ ഗൗരവത്തിലെടുക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം താരിഖ് അൻവർ വാർത്താലേഖകരോട് പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും. സുധീരൻ കടുത്ത കോൺഗ്രസുകാരനാണ്. അദ്ദേഹത്തിന് ഹൈക്കമാൻഡിനെ ബഹുമാനമുണ്ട്. തുടർന്നും പാർട്ടിക്കായി അദ്ദേഹം നിലകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും താരിഖ് അൻവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |