കൊച്ചി: മോൻസൺ മാവുങ്കലിന് പണം കൈമാറിയതിന് കെ.പി.സി.സി. അദ്ധ്യക്ഷനും എം.പിയുമായ കെ.സുധാകരനും മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രനും സാക്ഷികളെന്ന് പരാതിക്കാർ. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഗുരുതര ആരോപണം.
പരാതി ഇങ്ങനെ:
ഫെമ കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ഗുപ്ത അസോസിയേറ്റിന് 25 ലക്ഷം ആവശ്യമുണ്ടെന്ന് അറിയിച്ച് 2018ലാണ് അനൂപിനെ മോൻസൺ സമീപിക്കുന്നത്. ബുദ്ധിമുട്ട് അറിയിച്ചതോടെ സുധാകരന്റെ നേതൃത്വത്തിൽ പാർലമെന്റ് ഫിനാൻസ് കമ്മിറ്റിയെക്കൊണ്ട് പേപ്പറിൽ ഒപ്പിട്ട് അയപ്പിക്കാമെന്ന് അറിയിച്ചു. എം.പിയോട് സംസാരിച്ച് ബോദ്ധ്യം വരുത്താമെന്നു വിശ്വസിപ്പിച്ചു. 2018 നവംബർ 22 ഉച്ചയ്ക്ക് രണ്ടിന് കലൂരിലെ മോൻസണിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഉടൻ പരിഹരിക്കാമെന്ന് സുധാകരൻ ഉറപ്പ് നൽകി. ഇതുവിശ്വാസത്തിലെടുത്ത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ 25 ലക്ഷം നൽകി.
2019ൽ രണ്ടരക്കോടി ആവശ്യപ്പെട്ട് മോൻസൺ വീണ്ടും അനൂപിനെ ബന്ധപ്പെട്ടു. പണം നൽകാൻ പ്രയാസം നേരിട്ടതോടെ യാക്കൂബ് , ഷമീർ എന്നിവരെ അനൂപ് പരിചയപ്പെടുത്തി. ബാങ്ക് രേഖകൾ ഇവരെയും കാണിച്ചു. ഉന്നതബന്ധങ്ങളും ഫോട്ടോകളും കാണിച്ച് വിശ്വാസം നേടി. യാക്കൂബിനെയും ഷമീറിനെയും ഒപ്പം കൂട്ടി ഡി.ഐ.ജി. എസ്. സുരേന്ദ്രന്റെ വീട്ടിലെത്തി. സുരേന്ദ്രനെക്കൊണ്ട് ഡൽഹിയിലെ കാര്യങ്ങൾ സംസാരിപ്പിച്ചതോടെ വിശ്വാസം ഇരട്ടിയായി. സുരേന്ദ്രന്റെ മുന്നിൽവച്ചാണ് 25 ലക്ഷം രൂപ നൽകിയെന്ന് യാക്കൂബ് പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |