കയ്റോ: ലോകവ്യാപകമായി ചരക്കുനീക്കം പ്രതിസന്ധിയിലാക്കി
സൂയസ് കനാലിന് കുറുകെ കുടുങ്ങിക്കിടന്ന ഭീമൻ ചരക്കുകപ്പൽ എവർ ഗിവൺ നീക്കാനുള്ള ആറു ദിവസത്തെ ഭഗീരഥ പ്രയത്നം ഫലം കണ്ടു. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ തടസങ്ങളെല്ലാം നീക്കി കപ്പൽ യാത്ര തുടങ്ങി. 1.5 നോട്ടിക്കൽ മൈൽ വേഗത്തിലാണ് നെതർലാന്റിലേക്ക് നീങ്ങുന്നത്. ചൈനയിൽ നിന്നു പുറപ്പെട്ട കപ്പലിലെ 25 ക്രൂ അംഗങ്ങളും ഇന്ത്യക്കാരാണ്.കനാലിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിലൊന്നായിരുന്നു ഇത്.
മാർച്ച് 23ന് കനാലിനു കുറുകേ, കിഴക്കൻ തീരത്തെ മണൽത്തിട്ടയിൽ ഇടിച്ചുകയറിയ കപ്പൽ ഇന്നലെ പ്രാദേശിക സമയം പുലർച്ചെ 4.30നാണ് അനങ്ങി തുടങ്ങിയത്.
സൂയസ് കനാൽ അതോറിട്ടിയും ഡച്ച് സ്ഥാപനമായ സ്മിത് സാവേജും സംയുക്തമായാണ് കപ്പൽ നീക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. കനാലിലൂടെയുള്ള കപ്പൽ യാത്ര പതിവുപോലാകാൻ രണ്ടുദിവസം വേണ്ടിവന്നേക്കും. പ്രതിദിനം 100 കപ്പലുകൾക്ക് കനാലിലൂടെ കടന്നുപോകാം.
രക്ഷാ പ്രവർത്തനം
കപ്പലിന് ഇരുവശവും ഡ്രഡ്ജിംഗ് നടത്തി ആഴംകൂട്ടി
60 അടി താഴ്ചയിൽ 30,000 ക്യു. അടി മണൽ മാറ്റി
20000 കണ്ടെയ്‌നറുകളിൽ 18000 എണ്ണം മാറ്റി കപ്പലിന്റെ ഭാരം കുറച്ചു.
14 ടഗ് ബോട്ടുകൾ ഉപയോഗിച്ച് വലിച്ചു നീക്കി.
രക്ഷാദൗത്യം നീളാൻ കാരണം അടിത്തട്ടിലെ പാറ
വേലിയേറ്റവേളയിൽ കപ്പൽ ചലിപ്പിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.
400 മീറ്റർ നീളവും 59 മീറ്റർ വീതിയുമുള്ളതാണ് തായ്‌വാൻ കമ്പനിയുടെ എവർ ഗിവൺ എന്ന കൂറ്റൻ ചരക്കു കപ്പൽ.
369 കപ്പലുകൾ കുടുങ്ങി
ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും തിരിച്ചുമുള്ള കപ്പൽ പാതയിലൂടെ കടന്നുപോകാൻ കാത്തുകിടക്കുന്നത് 369 കപ്പലുകൾ.
എൽ.എൻ.ജി, എൽ.പി.ജി ഉത്പന്നങ്ങൾ, വസ്ത്രം, ഫർണിച്ചർ, നിർമാണ സാമഗ്രികൾ തുടങ്ങിയവയാണ് കപ്പലുകളിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |