നടപടി ഡി.ജി.പിക്ക് വിട്ട് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറെ മർദ്ദിച്ചെന്ന പരാതി നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച്. പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയിൽ സുധേഷ് കുമാറും ഉണ്ടായിരിക്കേയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഉന്നത ഉദ്യോഗസ്ഥന്റെ മകൾക്കെതിരെ കുറ്റപത്രം നൽകണോയെന്ന് പൊലീസ് മേധാവി തീരുമാനിക്കണമെന്ന് ക്രൈംബ്രാഞ്ചിന്റെ വസ്തുതാ റിപ്പോർട്ടിൽ പറയുന്നു.
പ്രഭാത സവാരിക്കായി ഔദ്യോഗിക വാഹനത്തിൽ കനകക്കുന്നിലെത്തിയ സുധേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്‌ക്കറിനെ മർദ്ദിച്ചുവെന്നാണ് കേസ്. ഈ കേസിന്റെ അന്തിമറിപ്പോർട്ടാണ് ഡി.ജി.പി ആവശ്യപ്പെട്ടത്.
പൊലീസ് ഡ്രൈവറുടെ പരാതി നിലനിൽക്കുമെന്നാണ് നിയമോപദേശമെന്ന് ക്രൈംബ്രാഞ്ച് ഡി.ജി.പിയെ അറിയിച്ചു. പൊലീസ് ഡ്രൈവർ ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്ന് സുധേഷ് കുമാറിന്റെ മകളും പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കില്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.
മൂന്നുവർഷം മുമ്പ് നടന്ന സംഭവം വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ഗുരുതരമായി കഴുത്തിന് പരിക്കേറ്റ ഗവാസ്‌കർ ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് പുറംലോകമറിഞ്ഞത്. ഗവാസ്‌കറിന്റെ ഭാര്യ രേഷ്മ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകിയിരുന്നു. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും തുടർനടപടി ഉണ്ടായില്ല.
വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറും ഡി.ജി.പി ടോമിൻ തച്ചങ്കരിയുമായി ശീതയുദ്ധം മുറുകുമ്പോഴാണ് ക്രൈംബ്രാഞ്ചിന്റെ നിർണായക നീക്കം. സുധേഷിന്റെ മകൾക്കെതിരായ കേസ് അവസാനിപ്പിക്കാൻ നീക്കം നടക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഔദ്യോഗിക കാർ ചട്ടം ലംഘിച്ച് സ്വകാര്യ യാത്രയ്ക്ക് മകൾക്ക് നൽകിയതിന് കുറ്റപത്രത്തിൽ സുധേഷ് കുമാറിന്റെ പേരും പരാമർശിക്കേണ്ടിവരുമെന്നും അറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |