പരവൂർ: കുളിമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ പീഡന ആരോപണവുമായി യുവതിയുടെ അമ്മയും ബന്ധുക്കളും രംഗത്ത്. പുത്തൻകുളം കാവേരിക്കോണം സൗപർണികയിൽ രതീഷിന്റെ ഭാര്യ വിജിതയെയാണ് (32) വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യപാനശീലമുണ്ടായിരുന്ന രതീഷ് മകളെ നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടായിരുന്നുവെന്ന് വിജിതയുടെ അമ്മ ചിറക്കരത്താഴം വിഷ്ണുഭവനിൽ റീന പൊലീസിൽ മൊഴിനൽകി. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഉപദ്രവിക്കുന്നത് നേരിൽ കണ്ടതിനെ തുടർന്ന് പാരിപ്പള്ളി പൊലീസിൽ പരാതി നൽകി. സംഭവസ്ഥലം പരവൂർ സ്റ്റേഷൻ പരിധിയിലാണെന്ന് അറിഞ്ഞതിനെ തുടർന്ന് പരാതി അവിടേക്ക് മാറ്റിനൽകി. പരവൂർ പൊലീസ് രതീഷിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതിനിടെയായിരുന്നു വിജിതയുടെ മരണം. പതിമൂന്ന് വർഷം മുമ്പായിരുന്നു വിവാഹം. ഒരുമാസം മുമ്പാണ് ഇവരുടെ വീടിന്റെ ഗൃഹപ്രവേശം നടന്നത്. ഈ വീട്ടിലെ കുളിമുറിയുടെ ജനൽക്കമ്പിയിലാണ് വിജിതയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. രതീഷ് തന്നെയാണ് കുളിമുറിയുടെ വാതിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് തകർത്ത് വിജിതയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. രതീഷ് ഒളിവിലാണ്. വിജിതയുടെ അമ്മയുടെ പരാതിയെ തുടർന്ന് ദമ്പതികൾ തമ്മിൽ വീണ്ടും വഴക്കുണ്ടായിക്കാണുമെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ദമ്പതികൾക്ക് പന്ത്രണ്ടു വയസുള്ള മകനും ആറു വയസുള്ള മകളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |