ആലപ്പുഴ : തിരുവോണദിനത്തിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പ്രണയനൈരാശ്യത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് ആരോപണം.
ആലപ്പുഴ വാടയ്ക്കൽ അരയശ്ശേരിയിൽ പരേതനായ അരുളപ്പന്റെ മകൾ മെറീനയെയാണ് (അഞ്ജു-23) ശനിയാഴ്ച രാത്രി 8.30 ഓടെ കിടപ്പുമുറിയിൽ ഫാനിടാനുള്ള ക്ളാമ്പിൽ ചുരിദാറിന്റെ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ ആരും രേഖാമൂലം പരാതി നൽകിയിട്ടില്ലെന്ന് ആലപ്പുഴ സൗത്ത് സി.ഐ പറഞ്ഞു.
വിദ്യാർത്ഥിയായിരുന്നപ്പോൾ മുതൽ സഹപാഠിയുമായി അഞ്ജു പ്രണയത്തിലായിരുന്നെന്നും കാമുകന്റെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം ഉറപ്പിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. എന്നാൽ കാമുകൻ മറ്റൊരു പെൺകുട്ടിയുമായി അടുപ്പത്തിലാണെന്ന വിവരം അറിഞ്ഞതോടെ അഞ്ജു മാനസിക വിഷമത്തിലായിരുന്നു. മരിക്കുന്നതിന് മുന്നോടിയായി കാമുകന്റെ സഹോദരിക്ക് അഞ്ജു സന്ദേശം അയച്ചിരുന്നു. തുടർന്ന് കാമുകന്റെ സഹോദരി യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സൗത്ത് പൊലീസ് എത്തി മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം ഇന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. അസ്വഭാവിക മരണത്തിന് സൗത്ത് പൊലീസ് കേസെടുത്തു. നിലവിൽ ഉയർന്നിട്ടുള്ള എല്ലാ ആരോപണങ്ങളെകുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. മേഴ്സിയാണ് അഞ്ജുവിന്റെ മാതാവ്. രണ്ട് സഹോദരന്മാരുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |