പയ്യന്നൂർ: വാടക കുടിശ്ശിക നൽകാത്തതിനെ തുടർന്ന് വീടൊഴിയാൻ കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാൻ ആമീൻ എത്തുമ്പോഴേക്കും താമസക്കാരൻ തൂങ്ങിമരിച്ച നിലയിൽ. പയ്യന്നൂർ അമ്പലം റോഡിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ജി. ഗോപാലകൃഷ്ണ ഷേണായി (57)യെയാണ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.
വാതിൽ തുറക്കാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ ജനൽവഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ കോടതി ഉദ്യോഗസ്ഥരുടെ കൂടെയുണ്ടായിരുന്ന പൊലീസുകാർ വാതിൽ തകർത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹവും ഒരു സഹോദരിയുമാണ് വീട്ടിൽ താമസിക്കുന്നത്. ഈ സഹോദരി പകൽസമയങ്ങളിൽ പയ്യന്നൂർ നഗരസഭയുടെ പകൽവീട്ടിലാണ് കഴിഞ്ഞുവരുന്നത്.
കെട്ടിട ഉടമയ്ക്ക് മൂന്നുവർഷമായി വാടക കൊടുക്കാറില്ലെന്ന് പറയുന്നു. ഇതേ തുടർന്ന് കോടതിയെ സമീപിച്ച ഉടമ അനുകൂല വിധി സമ്പാദിക്കുകയുമായിരുന്നു. പയ്യന്നൂർ ടൗണിലെ രാസവള വ്യാപാരിയായിരുന്ന പരേതനായ വി. സുബ്രഹ്മണ്യഷേണായിയുടെ മകനാണ് ഗോപാലകൃഷ്ണ ഷേണായി. അവിവാഹിതനാണ്. ആരുമായും അധികം അടുപ്പമില്ലാത്ത പ്രകൃതമായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു.
പരേതയായ രാധഷേണായിയാണ് മാതാവ്. സഹോദരങ്ങൾ: വെങ്കിടേഷ ഷേണായി (പയ്യന്നൂർ), വിഥില (ബംഗളൂരു), ശ്യാമള (പയ്യന്നൂർ), വിദ്യ (ആലുവ). മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |