കൊച്ചി: വൻ കടബാദ്ധ്യതയെ തുടർന്ന് പാലാരിവട്ടം വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കി. രണ്ട് മക്കളെ ഉറക്കിക്കിടത്തി മാതാപിതാക്കളും മുത്തശ്ശിയുമാണ് ആത്മഹത്യ ചെയ്തത്. വെണ്ണല ശ്രീകല റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ (68), മകൾ രജിത (36), രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരെയാണ് ഇന്നലെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയും മരുമകനും താഴെത്തെ നിലയിലെ ഹാളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മുകൾനിലയിലെ മുറിയിലാണ് രജിതയെ വിഷംകഴിച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
രണ്ട് ആത്മഹത്യാക്കുറിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരു കോടി രൂപ കടമുണ്ടെന്നും മരണശേഷം വീടുവിറ്റ് കടം വീട്ടണമെന്നും കുറിപ്പിൽ പറയുന്നു. പ്രശാന്തിന്റെയും രജിതയുടെയും മൂത്ത മകൾ ആറാം ക്ളാസ് വിദ്യാർത്ഥിനി ആശ്രിതയാണ് മരണവിവരം അടുത്തബന്ധുവിനെ ഫോണിൽ വിളിച്ച് അറിയിച്ചത്. ഇവർ പാലാരിവട്ടം പൊലീസിനെ അറിയിച്ചു. ഗിരിജ താഴത്തെ നിലയിൽ ഹാളിൽ തൊട്ടിലിന്റെ കൊളുത്തിലും പ്രശാന്ത് ഫാനിന്റെ കൊളുത്തിലും കയർകെട്ടിയാണ് തൂങ്ങിയത്. ഗിരിജയുടെ മരണം ഉറപ്പാക്കിയ ശേഷമാണ് പ്രശാന്ത് മരിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവം നടക്കുമ്പോൾ മേഖലയിൽ പവർക്കട്ടായിരുന്നു.
ഞായറാഴ്ച രാത്രിയിലാണ് ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് കുടുംബം വീട്ടിൽ തിരിച്ചെത്തിയത്.
രാവിലെ തന്നെ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഫോറൻസിക്ക് സംഘവും പരിശോധന നടത്തി.
ഗിരിജയുടെ പേരിൽ ഇവിടെയുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലം വിറ്റ് ഒരുവർഷം മുമ്പാണ് പ്രശാന്തും കുടുംബവും പുതിയ വീട് നിർമ്മിച്ചത്. വീടിന് സമീപത്തെ പൊടിമില്ലാണ് കുടുംബത്തിന്റെ വരുമാനമാർഗം. ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിൽ പ്രശാന്തിന് സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന വിവരം അയൽക്കാർപോലും അറിഞ്ഞിരുന്നില്ല.
രണ്ടുദിവസം മുമ്പ് പൊടിമില്ലിൽ എത്തിയപ്പോൾ താങ്ങാനാകാത്ത കടബാദ്ധ്യതയിലാണ് തങ്ങളെന്ന് രജിത സൂചിപ്പിച്ചിരുന്നതായി അയൽവാസി പറഞ്ഞു. യു.കെ.ജി വിദ്യാർത്ഥി അഭിജിത്താണ് ഇളയമകൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |