SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.35 AM IST

പിറന്നാൾ ദിനത്തിൽ കാമുകിയെ വിളിച്ചുവരുത്തി, മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി യുവാവും 16 കാരിയും മരിച്ചു

dysp

കൊല്ലങ്കോട് (പാലക്കാട്): പിറന്നാൾ ദിനത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ കാമുകിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവാവും പെൺകുട്ടിയും മരിച്ചു. കൊല്ലങ്കോട് കിഴക്കേഗ്രാമത്തിൽ രമേഷിന്റെ മകൻ സുബ്രഹ്മണ്യൻ (24), പാവടിയിൽ ശെൽവന്റെ മകൾ ധന്യ (16) എന്നിവരാണ് മരിച്ചത്. ധന്യയ്ക്ക് പ്രായപൂർത്തിയായാലും വിവാഹം കഴിക്കാൻ സമ്മതിക്കില്ലെന്ന വീട്ടുകാരുടെ നിലപാടിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് പൊലീസ് കരുതുന്നത്. പെൺകുട്ടിയുടെ അനുമതിയോടെയാണോ കൃത്യം നടത്തിയതെന്ന് വ്യക്തമല്ല. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. കിഴക്കേഗ്രാമത്തിലെ തന്റെ വീട്ടിലേക്ക് പിറന്നാളാഘോഷിക്കാൻ ധന്യയെ സുബ്രഹ്മണ്യൻ വിളിച്ചുവരുത്തുകയായിരുന്നു.

വീടിനുമുന്നിൽ പാൽക്കാരനിൽ നിന്ന് പാൽവാങ്ങി അകത്തേക്ക് കയറുമ്പോഴാണ് സുബ്രഹ്മണ്യന്റെ മാതാവ് രാധ മുറിയിൽ തീയും പുകയും ഉയരുന്നത് കണ്ടത്. തുടർന്ന് ശരീരത്തിൽ തീപടർന്ന് സുബ്രഹ്മണ്യൻ മുറിക്ക് പുറത്തേക്ക് ഓടിയിറങ്ങി. പിന്നാലെ ധന്യയും. പെൺകുട്ടി വീട്ടിലെത്തിയത് രാധ അറിഞ്ഞിരുന്നില്ല. കാറ്ററിംഗ് ജീവനക്കാരനും തറപ്പാടം ക്ഷേത്രത്തിൽ പൂജാരിയുമായ പിതാവ് രമേഷ് ആ സമയം ക്ഷേത്രത്തിലായിരുന്നു. സഹോദരൻ ഗണേശ് മറ്റൊരു മുറിയിൽ കിടന്നുറങ്ങുകയായിരുന്നു.

50 ശതമാനം പൊള്ളലേറ്റ ഇരുവരേയും നാട്ടുകാർ ആദ്യം നെന്മാറ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ ആശുപത്രിയിലേക്കും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കും മാറ്റി. ഉച്ചയ്ക്ക് 2.45ന് ഇരുവരും മരിച്ചു. മുറിയിൽ പടർന്ന തീ ഫയർഫോഴ്സ് എത്തിയാണ് അണച്ചത്.

ഇരുസമുദായത്തിൽപെട്ട ഇരുവരും നാലുവർഷമായി പ്രണയത്തിലായിരുന്നു. ബന്ധുക്കളുടെ താത്പര്യപ്രകാരം പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച് ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തിയശേഷം മൃതദേഹങ്ങൾ കൈമാറും.

സുബ്രഹ്മണ്യന് സ്റ്റാർട്ട് അപ്പ് കമ്പനിയിലാണ് ജോലി. വർക്ക് അറ്റ് ഹോം പ്രകാരം വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. കൊല്ലങ്കോട് സ്വകാര്യ മാനേജ്മെന്റ് സ്കൂളിൽ വിദ്യാർത്ഥിനിയാണ് ധന്യ. അച്ഛൻ സെൽവൻ സിനിമാ മേഖലയിൽ ജോലി ചെയ്യുന്നു. അമ്മ: അമുത, സഹോദരൻ: രാഹുൽ.

പെൺകുട്ടി സുബ്രഹ്മണ്യന്റെ വീട്ടിൽ എപ്പോൾ എത്തിയെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ എത്തിയെന്നും അതല്ല,​ ഇന്നലെ രാവിലെയാണ് എത്തിയതെന്നും രണ്ടുതരത്തിൽ പറയപ്പെടുന്നുണ്ട്.

പ്രണയം മൊട്ടിട്ടത്?

ബ്രാഹ്മണ സമുദായാംഗമാണ് സുബ്രഹ്മണ്യൻ. തമിഴ് വംശജരായ കുരുക്കൾ സമുദായത്തിൽപ്പെട്ടതാണ് ധന്യ.

സുബ്രഹ്മണ്യന്റെ വീടിനടുത്താണ് ധന്യയും കുടുംബവും ആദ്യം താമസിച്ചിരുന്നത്. അങ്ങനെയാണ് പ്രണയത്തിലായത്. ഇരുവരുടേയും അടുപ്പം അറിഞ്ഞതോടെ ധന്യയുടെ കുടുംബം കിഴക്കേഗ്രാമത്തിൽ സ്വകാര്യ വിദ്യാലയത്തിനടുത്തേക്ക് താമസം മാറി. വീട്ടുകാർ തമ്മിൽ പ്രശ്നം ഉണ്ടായി. തുടർന്ന് അരകിലോമീറ്റർ അകലെ പാവടിയിലേക്ക് ധന്യയുടെ കുടുംബം താമസം മാറ്റിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUICIDE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.