ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്‌സിൽ മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ കാമുകിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ നഗരസഭ ലജ്‌നത്ത് വാർഡ് ഷാമിറ മൻസിലിൽ ഷഹാനയെയാണ് (24) ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോ ( ഡി.സി.ആർ.ബി) ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
സിവിൽ പൊലീസ് ഓഫീസറായിരുന്ന റെനീസിനെ വിവാഹം കഴിക്കാൻ ഷഹാന സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിനായി ഭാര്യ നജ്‌ലയും മക്കളും ഒഴിഞ്ഞുപോകണമെന്നതായിരുന്നു ആവശ്യം. അല്ലെങ്കിൽ ഭാര്യയായി ഇവർക്കൊപ്പം വന്ന് താമസിക്കുമെന്ന് നജ്‌ലയെ ഭീഷണിപ്പെടുത്തി. ആറു മാസം മുമ്പ് ഇതേ ആവശ്യം ഉന്നയിച്ച് ക്വാർട്ടേഴ്‌സിൽ എത്തിയിരുന്നു. നജ്‌ലയും മക്കളും മരിക്കുന്നതിന് തലേദിവസവും ഷഹാന അവിടെയെത്തി ഭീഷണി മുഴക്കിയതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഷഹാനയെ റിമാൻഡ് ചെയ്തു.
അടുത്ത ബന്ധുക്കളായ ഷഹാനയും റെനീസും വർഷങ്ങളായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഒന്നരവർഷം മുമ്പ് ഷഹാനയ്ക്ക് വന്ന വിവാഹാലോചന ഇരുവരും ചേർന്ന് മുടക്കി. കോളേജ് വിദ്യാർത്ഥിനിയായ ഷഹാന പിന്നീട് വീട്ടുകാരുമായി അകന്ന് റെനീസിന്റെ ഒരു ബന്ധുവിന്റെ വീട്ടിൽ താമസിക്കുകയായിരുന്നു. ഷഹാനയ്ക്കെതിരെ മൊബൈൽ ഫോൺ തെളിവുകളും മറ്റ് ശാസ്ത്രീയ തെളിവുകളും പൊലീസിനു ലഭിച്ചു.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പൊലീസ് എയ്ഡ് പോസ്റ്റിലെ സിവിൽ പൊലീസ് ഓഫീസറായിരുന്നു സക്കറിയ വാർഡ് നവാസ് മൻസിലിൽ റെനീസ്. സംഭവശേഷം സസ്‌പെൻഷനിലായ റെനീസ് റിമാൻഡിലാണിപ്പോൾ. മേയ് 10നാണ് റെനീസിന്റെ ഭാര്യ നജ്‌ല (27), മകൻ ടിപ്പുസുൽത്താൻ (അഞ്ച്), മകൾ മലാല (ഒന്നേകാൽ) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ നിരന്തരമായ മാനസിക,ശാരീരിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |