കൊച്ചി: കലൂരിൽ ഉറ്റസുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് കഴുത്തുമുറിച്ച് ജീവനൊടുക്കിയ സംഭവത്തിന് വഴിവച്ചത് സൗഹൃദം തകർന്നതിലെ നിരാശയെന്ന് പൊലീസ്.
ആത്മഹത്യചെയ്ത തോപ്പുംപടി പള്ളിച്ചാൽറോഡ് കൂട്ടുങ്കൽവീട്ടിൽ ക്രിസ്റ്റഫർ ക്രൂസ് (25) ആലുവ യു.സി കോളേജിലെ അവസാനവർഷ ബിരുദ വിദ്യാർത്ഥിയായ നാലാംമൈലിൽ പുളിക്കൽവീട്ടിൽ സച്ചിൻ ഷാജിയെ (20) കലൂരിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പിണക്കം മാറ്റാൻ ക്രിസ്റ്റഫർ നേരത്തേ പലതവണ ശ്രമിച്ചെങ്കിലും സച്ചിൻ തയ്യാറായില്ല. ഇതിന്റെ പകയിൽ പുതിയ കത്തിവാങ്ങി ആക്രമിക്കുകയായിരുന്നു. സച്ചിനെ വകവരുത്തി ജീവനൊടുക്കുകയായിരുന്നു ലക്ഷ്യം.
ക്രിസ്റ്റഫറിന്റെ മൊബൈൽഫോണിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. തലനാരിഴയ്ക്ക് രക്ഷപ്പെട്ട സച്ചിൻ ഓട്ടോപിടിച്ച് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. കഴുത്തിൽ ഏഴ് തുന്നലുണ്ട് ഇന്നലെ രാത്രി പൊലീസ് സച്ചിന്റെ മൊഴി രേഖപ്പെടുത്തി.
മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദധാരിയായ ക്രിസ്റ്റഫർ കലൂരിലെ ഐ.ടി കമ്പനിയിലെ ജീവനക്കാരനായിരുന്നു. പോസ്റ്റുമോർട്ടം പൂർത്തിയാക്കി വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് 11ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
കടുംകൈ തിരക്കുപിടിച്ച സ്ഥലത്ത്
സ്വബോധത്തിൽ കഴുത്തു മുറിക്കാനാവില്ലെന്ന സംശയം പൊലീസിനുണ്ട്. സ്വയം കഴുത്തും കൈഞരമ്പും മുറിച്ച് ആത്മഹത്യ ചെയ്യുന്ന സി.സി ടിവി ദൃശ്യം കണ്ടശേഷമാണ് പൊലീസ് സർജൻ പോസ്റ്റുമോർട്ടം നടത്തിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ കലൂർ മാർക്കറ്റിലെ പെറ്റ് ഷോപ്പിന് മുന്നിലിരുന്നാണ് ക്രിസ്റ്റഫർ കടുംകൈ ചെയ്തത്. തിരക്കേറിയ സ്ഥലത്തുവച്ച് സച്ചിനെ ആക്രമിച്ചത് ആരും കണ്ടില്ല. ക്രിസ്റ്റഫർ ചോരയിൽ കുളിച്ചുകിടക്കുന്നത് വ്യാപാരികളാണ് കണ്ടത്. സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അന്വേഷണത്തിലാണ് സച്ചിന് പരിക്കേറ്റതുൾപ്പെടെ വിവരം ലഭിച്ചത്. നോർത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ഞെട്ടലിൽ മാതാപിതാക്കൾ
ഏകമകൻ ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് മാതാപിതാക്കളായ സിറിൾ ക്രൂസും മാരി ക്രൂസും. മകൻ എന്തിന് ഇത് ചെയ്തുവെന്ന് അറിയില്ലെന്നും സമഗ്രമായ അന്വേഷണം വേണമെന്നും സിറിൽ ഡിക്രൂസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസംവരെ ക്രിസ്റ്റഫർ സന്തോഷവാനായിരുന്നു. സച്ചിൻ ക്രിസ്റ്റഫറിന്റെ ഉറ്റസുഹൃത്താണ്. വീട്ടിൽ വരാറുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |