തൃപ്രയാർ/പാവറട്ടി: വിഷക്കായ കഴിച്ച് അത്യാസന്നനിലയിൽ ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ സംസ്കാരച്ചടങ്ങിന് മക്കൾക്ക് വിലക്കേർപ്പെടുത്തി ഭർത്തൃവീട്ടുകാർ. തുടർന്ന് മക്കളെ പങ്കെടുപ്പിക്കാൻ പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് പ്രശ്നം പരിഹരിച്ചു. നാട്ടിക എസ്.എൻ കോളേജിന് കിഴക്ക് പനങ്ങാട്ടിൽ കൃഷ്ണൻകുട്ടിയുടെ മകൻ സന്തോഷിന്റെ ഭാര്യ ആശയുടെ (35) മരണവും സംസ്കാരവുമാണ് വിവാദങ്ങൾക്കും നാടകീയതകൾക്കും വഴിവച്ചത്.
12ന് ആത്മഹത്യാശ്രമം നടത്തിയ ആശ ചികിത്സയിലിരിക്കെ 17ന് മരിച്ചു. ഇന്നലെ രാവിലെ പത്തിനായിരുന്നു പാവറട്ടിയിൽ ആശയുടെ വീട്ടിൽ സംസ്കാരം നിശ്ചയിച്ചത്. മൂന്നു ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസിയായ ഭർത്താവ് സന്തോഷും ആശയുടെ കുടുംബവും മരണസമയത്ത് ആശുപത്രിയിലുണ്ടായിരുന്നു. എന്നാൽ, മരണം സ്ഥിരീകരിച്ചതിന് പിന്നാലെ മൃതദേഹം കാണാൻ പോലും നിൽക്കാതെ ഇവർ ആശുപത്രിയിൽ നിന്ന് മടങ്ങിയെന്നും അവസാനമായി മൃതദേഹം കാണിക്കാൻ മക്കളെ അനുവദിച്ചില്ലെന്നുമാണ് യുവതിയുടെ വീട്ടുകാരുടെ ആരോപണം.
പ്രശ്നത്തിൽ ഇടപെട്ട എം.എൽ.എ മുരളി പെരുനെല്ലി, കളക്ടർ ഹരിത വി. കുമാർ എന്നിവർ
പൊലീസുമായും ചൈൽഡ് ലൈനുമായും സംസാരിച്ചതിനെ തുടർന്ന് ആശയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിയും, വലപ്പാട് സി.ഐയും ഭർത്തൃവീട്ടുകാരുമായി ചർച്ച നടത്തി.
പിന്നാലെ മക്കളായ ശ്രീറാം (4), സഞ്ജയ് (7) എന്നിവരെ പാവറട്ടിയിലെ വീട്ടിലെത്തിക്കുകയും ഇരുവരും ചേർന്ന് ചിതയ്ക്ക് തീ കൊളുത്തുകയും ചെയ്തു.
പാവറട്ടി നട്ടാണിപ്പറമ്പിൽ താമസിക്കുന്ന കവര വീട്ടിൽ വേലുക്കുട്ടിയുടെയും വത്സലയുടെയും മകളായ ആശയും സന്തോഷും 12 വർഷം മുമ്പാണ് വിവാഹിതരായത്. മരണത്തിന് കാരണക്കാർ സന്തോഷിന്റെ കുടുംബമാണെന്നും ആശ വന്ന ശേഷം വീട്ടിൽ ഐശ്വര്യമില്ലെന്ന് പറഞ്ഞ് പീഡിപ്പിച്ചിരുന്നതായും ആശയുടെ ബന്ധുക്കൾ ആരോപിച്ചു. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് അന്വേഷണം തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |