കോട്ടയം: മണിമല പാലത്തിൽ നിന്ന് ആറ്റിലേക്കു ചാടിയ ജോയിന്റ് കൗൺസിൽ മുൻ ജില്ലാ പ്രസിഡന്റും ചങ്ങനാശേരി സ്പെഷ്യൽ വില്ലേജ് ഓഫീസറുമായ കങ്ങഴ കലാലയത്തിൽ പ്രകാശ് കങ്ങഴയെ (എൻ.പ്രകാശ് -52) കണ്ടെത്താനായില്ല. ഇന്നലെ രാത്രി ഏറെ വൈകിയും തെരച്ചിൽ നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ തുടരും.
ഇന്നലെ രാവിലെ 9.45 ഓടെയാണ് പത്താൾ പൊക്കമുള്ള പാലത്തിൽ നിന്ന് പ്രകാശ് ആറ്റിലേക്കു ചാടിയത്. ഓഫീസിൽ പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ പ്രകാശ് 20 കിലോമീറ്റർ അകലെയുള്ള മണിമല സ്റ്രാൻഡ് വരെ ഓട്ടോറിക്ഷയിൽ എത്തിയശേഷം നടന്ന് പാലത്തിലെത്തി ചെരുപ്പും ബാഗും ഐഡി കാർഡും ഊരിവച്ചശേഷം കൈവരിയിൽ കയറി എടുത്തുചാടുകയായിരുന്നു. പ്രകാശ് മുങ്ങിപ്പൊങ്ങുന്നത് ആദ്യം കണ്ടത് ഈ സമയം ബാങ്കിലേക്കു പോകാനായി അതുവഴി വന്ന സമീപത്തെ ചിക്കൻ കടയിലെ ജീവനക്കാരൻ അസാം സ്വദേശി യാനാസ് ലുഗനാണ്. യാനാസും ഞൊടിയിടയിൽ താഴേക്കു ചാടി. പലതവണ പ്രകാശിനെ പിടിച്ചെങ്കിലും ശക്തമായ അടിയൊഴുക്കിൽ കൈവിട്ട് പോകുകയായിരുന്നു. കൈ കുഴഞ്ഞതിനെ തുടർന്ന് യാനാസ് നീന്തി ബസ് സ്റ്റാൻഡിന് സമീപത്തെ തിട്ടയിലേക്കു കയറി. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഫയർഫോഴ്സ് ടീമിലെ മുങ്ങൽ വിദഗ്ദ്ധർ പരിസര പ്രദേശങ്ങളിലെല്ലാം പരിശോധിച്ചെങ്കിലും ശ്രമം വിഫലമായി. അടിയൊഴുക്കുള്ളതിനാൽ താഴേക്ക് ഒഴുകിപ്പോകാനിടയുണ്ട്. ഐ.ഡി കാർഡ് ബാഗിന് മുകളിലായി വച്ചിരുന്നതിനാൽ ആളെ തരിച്ചറിയാൻ എളുപ്പമായി. ബാഗിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. ഭാര്യ : അമ്പിളി. പത്താം ക്ളാസ് വിദ്യാർത്ഥിനി പൂജാലക്ഷ്മിയാണ് ഏക മകൾ.
മാനസിക വിഷമമെന്ന് സഹപ്രവർത്തകർ
ഏറെ നാളായി പ്രകാശ് മാനസിക വിഷമത്തിലായിരുന്നെന്നാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും പറയുന്നത്. സാധാരണ കുടുംബത്തിൽ നിന്ന് വന്ന പ്രകാശ് എ.ഐ.വൈ.എഫ് പ്രവർത്തകനായും പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിക്കുന്നതിനിടെയാണ് റവന്യൂ വകുപ്പിൽ ജോലി ലഭിക്കുന്നത്. പിന്നീട് ജോ.കൗൺസിലിന്റെ ഭാഗമായി. ജില്ലാ പ്രസിഡന്റായിരിക്കെ തൈറോയ്ഡ് ബാധിതനായതോടെ പ്രകാശ് ഏറെ ദുഃഖിതതനായിരുന്നു. പിന്നീട് ഭാരവാഹിത്വം ഒഴിഞ്ഞ് സംഘടനയുടെ ജില്ലാ കമ്മിറ്റി അംഗമായി തുടരുകയായിരുന്നു. ഇതിനിടെ കൊവിഡും ബാധിച്ചു. സുഹൃത്തുക്കളോട് പലതവണ മാനസിക വിഷമങ്ങളെപ്പറ്റി പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |