കല്ലമ്പലം: കൊവിഡ് സാഹചര്യത്തിൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയും ചെയ്തതിനെ തുടർന്ന് ലൈറ്ര് ആൻഡ് സൗണ്ട് കടയുടമ ആത്മഹത്യ ചെയ്തു. പട്ടം ഗൗരീശപട്ടം കൃഷ്ണയിൽ രാമചന്ദ്രൻ നായരുടെ മകൻ നിർമ്മൽ ചന്ദ്രനാണ് (54) മരിച്ചത്. 35 വർഷമായി ഗൗരീശപട്ടത്ത് മായ ലൈറ്റ് ആൻഡ് സൗണ്ട്സ് എന്ന സ്ഥാപനം നടത്തുകയായിരുന്നു.
ഭാര്യ ഷീനയുടെ കുടുംബ വീടായ കല്ലമ്പലം ചേന്നൻകോട് പടത്തിപ്പാറ വീടിന് സമീപം സ്വന്തം ഉടമസ്ഥതയിലുള്ള ചിക്കൻ ഫാമിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
വെള്ളിയാഴ്ച പുലർച്ചെ രണ്ടോടെ പട്രോളിംഗ് നടത്തുകയായിരുന്ന കല്ലമ്പലം പൊലീസാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. കുറച്ചുകാലമായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
ആദ്യ ലോക്ക്ഡൗണിൽ വരുമാനം നിലയ്ക്കുകയും വാഹനങ്ങളുടെ മാസഅടവ് ഉൾപ്പെടെ മുടങ്ങുകയും ചെയ്തു. മാസങ്ങളോളം കട തുറക്കാനാകാതെ വന്നതോടെ ജനറേറ്ററും വാഹനങ്ങളും മറ്റ് ഉപകരണങ്ങളും നശിക്കുകയും ചെയ്തിരുന്നു. കടം വർദ്ധിച്ചതോടെയാണ് പലരിൽ നിന്നായി കടം വാങ്ങി ചേന്നൻകോട് ഭാര്യയുടെ വീടിന് സമീപത്ത് ഒരു വർഷം മുമ്പ് കോഴിഫാം തുടങ്ങിയത്. കൊവിഡ് രണ്ടാം തരംഗം എത്തിയതോടെ ഭീമമായ നഷ്ടം വന്നു.പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ കടം ഉള്ളതായി ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയിലും ഭാര്യയും മക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. കോഴി ഫാം തുടങ്ങിയതിന് ശേഷം മിക്ക ദിവസവും ചേന്നൻകോട് ഫാമിന് സമീപത്തുള്ള ഭാര്യയുടെ കുടുംബ വീട്ടിലായിരുന്നു താമസം. ഇടയ്ക്ക് ഗൗരീശപട്ടത്ത് പോയി കുടുംബത്തോടൊപ്പം തങ്ങുമായിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ടെക്നോപാർക്ക് ജീവനക്കാരനായ മനീഷും ഡിഗ്രി വിദ്യാർത്ഥിനിയായ മനീഷയുമാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |