ഒറ്റപ്പാലം: പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച വൃദ്ധയുടെ മൃതദേഹം ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം എലി കരണ്ടു. മനിശ്ശീരി ലക്ഷംവീട് കോളനിയിലെ പരേതനായ ചന്ദ്രന്റെ ഭാര്യ സുന്ദരിയുടെ (65) മൃതദേഹമാണ് എലി കരണ്ട നിലയിൽ കാണപ്പെട്ടത്.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി.റീത്ത ആശുപത്രിയിൽ പരിശോധന നടത്തി. വിശദമായ അന്വേഷണ റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് ഉടൻ സമർപ്പിക്കുമെന്ന് ഡി.എം.ഒ വ്യക്തമാക്കി.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൃദ്രോഗ ചികിത്സയ്ക്കായി സുന്ദരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച മരണം സ്ഥിരീകരിച്ചു. ഇന്നലെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് മൂക്ക് എലി കരണ്ട നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ ഒറ്റപ്പാലം, പട്ടാമ്പി പൊലീസിലും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നിന്ന് കൈപ്പറ്റിയ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചു. സുന്ദരിയുടെ മക്കൾ: മുരുകൻ, ഉഷ, സാവിത്രി, ബേബി. മരുമക്കൾ: ഉദയ, മുരുകേശൻ, ശെൽവൻ.
വീഴ്ച സമ്മതിച്ച് അധികൃതർ
മൃതദേഹം എലി കരണ്ട സംഭവത്തിൽ വീഴ്ച സമ്മതിച്ച് ആശുപത്രി അധികൃതർ. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. . കുടുംബാംഗങ്ങളുടെ അഭ്യർത്ഥന പ്രകാരമാണ് മൃതദേഹം സൂക്ഷിച്ചത്. ബന്ധുക്കളുടെ സാന്നിദ്ധ്യത്തിലാണ് മുഖത്തെ മുറിവുകൾ കെട്ടിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്നും അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |