തിരുവനന്തപുരം: പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിലായിട്ടും തങ്ങളെ പരിഗണിച്ചില്ലെന്നാരോപിച്ച് സിവിൽ സപ്ളൈസ് കോർപ്പറേഷനിലെ സ്ഥിരം ജീവനക്കാർ പരാതിയുമായി രംഗത്ത്. 2021 മാർച്ച് ഒന്നിനാണ് 11-ാം ശമ്പളകമ്മിഷൻ 2019 ജൂലായ് മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലായത്. എന്നാൽ സപ്ളൈകോയിലെ 2,044 സ്ഥിര ജീവനക്കാർക്ക് ഇതിന്റെ ഗുണം ലഭിച്ചില്ലെന്നാണ് പരാതി. അതേസമയം വകുപ്പിൽ ഡെപ്യുട്ടേഷനിലെത്തിയ 1,055 പേർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പളം അനുവദിച്ചുകൊണ്ട് 2021ൽ തന്നെ ഉത്തരവിറങ്ങിയിട്ടുണ്ട്. സ്ഥിര ജീവനക്കാരുടെ ഇന്റേണൽ ഓഡിറ്റ് പൂർത്തിയാകാത്തതിനാലാണ് ശമ്പള പരിഷ്കരണം നടപ്പാക്കാത്തതെന്നാണ് വകുപ്പ് അധികൃതർ നൽകുന്ന മറുപടി. ഇന്റേണൽ ഓഡിറ്റ് നടത്തേണ്ട ഉത്തരവാദിത്തം താലൂക്ക് സപ്ളൈ ഓഫീസർക്കും അസിസ്റ്റന്റ് താലൂക്ക് സപ്ളൈ ഓഫീസർക്കുമാണ്. ഇവർ ഡെപ്യൂട്ടേഷനിൽ എത്തിയ ഉദ്യോഗസ്ഥരാണ്. ഇവരുടെ അനാസ്ഥ കാരണം ജീവനക്കാർക്ക് അർഹമായ പെൻഷൻ തുക പോലും ലഭ്യമാകുന്നില്ല. ഈ വർഷം റിട്ടയറായ ജീവനക്കാർ പോലും പഴയ ശമ്പളകമ്മിഷൻ അനുസരിച്ചുള്ള ആനുകൂല്യങ്ങളാണ് വാങ്ങേണ്ടത്. ഭിന്നശേഷി ജീവനക്കാരുടെ അവസ്ഥയും സമാനമാണ്.
പരിഷ്കരണം നടപ്പിലായാൽ
പരിഷ്കരണം നടപ്പിലായാൽ 8000 രൂപ വരെ ശമ്പളത്തിൽ ഉയർച്ചയുണ്ടാകും. ജീവനക്കാർ ഏറെ പ്രതീക്ഷയോടെയാണ് പരിഷ്കരണത്തിനായി കാത്തിരിക്കുന്നത്. ഓഡിറ്റിംഗ് പൂർത്തിയാക്കാതെ പൊതുമേഖലാ സ്ഥാപനത്തിൽ ശമ്പള പരിഷ്കരണം നടപ്പാക്കണ്ടെന്നത് സർക്കാരിന്റെ തീരുമാനമാണ്. 2017-18 മുതലുള്ള ഓഡിറ്റിംഗ് സപ്ളൈകോയിൽ നടത്താനുണ്ട്. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് ശമ്പളപരിഷ്കരണം അനുവദിക്കുന്നതിൽ ബുദ്ധിമുട്ടുമില്ലെന്ന് സപ്ളൈകോ ജനറൽ മാനേജർ കേരളകൗമുദിയോട് പറഞ്ഞു.
------------------------------------------------------------------
സപ്ലൈകോയിൽ
14 ജില്ലാ ഡിപ്പോകൾ ഉൾപ്പെടെ 56 താലൂക്ക് ഡിപ്പോകൾ
1600 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ
3500 ജീവനക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |