ന്യൂഡൽഹി: ക്ഷേത്രഭൂമിയുടെ ഉടമസ്ഥാവകാശരേഖകളിൽ ആരാധനാമൂർത്തിയുടെ പേര് മാത്രം മതിയെന്നും പൂജാരിയുടെ പേര് ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്നും സുപ്രീംകോടതി. ആരാധനാമൂർത്തിയുടെ സ്ഥലത്തിന്റെ നടത്തിപ്പ് ചുമതല മാത്രമാണ് പൂജാരിക്കുള്ളതെന്നും ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, എസ്. ബൊപ്പണ്ണ എന്നിവരുൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
'ക്ഷേത്രഭൂമിയുടെ ഉടമസ്ഥാവകാശം ആരാധനാമൂർത്തിക്കാണ്. റവന്യൂ രേഖകളിൽ പൂജാരിയുടെയോ മാനേജരുടെയോ പേര് വേണമെന്ന് നിർബന്ധമില്ലെന്ന്' കോടതി വ്യക്തമാക്കി.
ക്ഷേത്രഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട മദ്ധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ മദ്ധ്യപ്രദേശ് സർക്കാർ നൽകിയ പരാതിയിലാണ് സുപ്രീംകോടതിയുടെ പരാമർശം. പൂജാരിമാർ ക്ഷേത്ര സ്വത്തുക്കൾ അനധികൃതമായി വിൽപ്പന നടത്തുന്നത് തടയുന്നതിനായി മദ്ധ്യപ്രദേശ് സർക്കാർ ഉടമസ്ഥാവകാശ രേഖയിൽ നിന്ന് പൂജാരിമാരുടെ പേരുകൾ നീക്കണമെന്നാവശ്യപ്പെട്ട് രണ്ടു സർക്കുലറുകൾ ഇറക്കിയിരുന്നു. 1959ലെ മദ്ധ്യപ്രദേശ് റവന്യൂ നിയമത്തിന്റെ അടിസ്ഥാനത്തിലാണിത്. എന്നാൽ ഹൈക്കോടതി ഇത് റദ്ദാക്കി. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
കേസിൽ, സുപ്രീംകോടതിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടിയും മദ്ധ്യപ്രദേശിലെ ഭൂനിയമങ്ങളുടെ അടിസ്ഥാനത്തിലും പൂജാരിമാർക്ക് ഒരു കാരണവശാലും ക്ഷേത്രംവക ഭൂമികൾ ക്രയവിക്രയം ചെയ്യാനുള്ള അവകാശമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |