ന്യൂഡൽഹി:വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരി വച്ച കർണ്ണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാർ സുപ്രീം കോടതിയിൽ ഹർജി നൽകി.
മുസ്ലിം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ മുടിയും കഴുത്തും ശിരോവസ്ത്രം ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുറാൻ നിഷ്കർഷിക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു. ഇസ്ലാമിക വിശ്വാസത്തിൽ ഹിജാബ് അനിവാര്യമല്ലെന്ന കർണ്ണാടക ഹൈക്കോടതി വിധി തെറ്റാണ്. ഖുറാനിലെ രണ്ട് വചനങ്ങൾ മാത്രം സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വ്യാഖ്യാനിച്ച് ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് കണ്ടെത്തിയത് ശരിയായ നടപടിയല്ല.
അനിവാര്യമായ മതാചാരങ്ങൾ പാലിക്കാൻ ഭരണഘടനയുടെ 25-ാം അനുഛേദം ഉറപ്പ് നൽകുന്നു. ഹൈക്കോടി വിധി ഇതിന്റെ ലംഘനമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ധരിച്ചെത്തുന്നതിൽ തങ്ങൾക്ക് എതിർപ്പില്ല. എന്നാൽ യൂണിഫോമിന് മുകളിൽ അതേ നിറത്തിലുള്ള ശിരോവസ്ത്രം ധരിക്കാൻ മുസ്ലിം പെൺകുട്ടികളെ അനുവദിക്കണം.. നിരോധനം നാസി പ്രത്യയശാസ്ത്രത്തിന്റെ തനിയാവർത്തനമാണെന്നും ഹർജിയിൽ പറയുന്നു..
കർണ്ണാടക ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം വിദ്യാർത്ഥിനികൾ നൽകിയ ഹർജി സുപ്രീം കോടതി ലിസ്റ്റ് ചെയ്തിട്ടില്ല. കർണ്ണാടകയിലടക്കം പരീക്ഷകൾ അടുത്തിരിക്കുന്നതിനാൽ ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന വിദ്യാർത്ഥിനികളുടെ വാദവും തള്ളിക്കളഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |