ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി അഞ്ചു മാസം കൂടി അനുവദിച്ചു. 2023 ജനവരി 31 നകം നടപടികൾ പൂർത്തിയാക്കും. വിചാരണ നടപടികളുടെ പുരോഗതി നാലാഴ്ചചയ്‌ക്കകം അറിയിക്കണമെന്ന് വിചാരണ കോടതി ജഡ്ജിയോട് ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എം.എം. സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വിചാരണ കോടതി ജഡ്ജി ഹണി എം. വർഗ്ഗീസ് സുപ്രീം കോടതിയെ സമീപിച്ചത്.
വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നേരത്തെ അനുവദിച്ച സമയം ഫെബ്രുവരി 22ന് കഴിഞ്ഞിരുന്നു. എന്നാൽ സംസ്ഥാന സർക്കാരും അതിജീവിതയും വിചാരണ വൈകിപ്പിക്കാനായി ശ്രമിക്കുകയാണെന്ന് ദിലീപിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകൾ റോത്തഗി ആരോപിച്ചു. വിഷയം ഗൗരവമേറിയതാണെന്നും റോത്തഗി വ്യക്തമാക്കി. എന്നാൽ നടിയെ ആക്രമിച്ച കേസ് ഞെട്ടിപ്പിക്കുന്നതല്ലെയെന്ന് ജസ്റ്റിസ് എം.എം. സുന്ദ്രേഷ് അഭിപ്രായപ്പെട്ടു. റോത്തഗിയുടെ ആരോപണം സംസ്ഥാന സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജീത് കുമാറും സ്റ്റാൻഡിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കാറും നിഷേധിച്ചു.
വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കുകയാണെന്ന് അതിജീവിതയ്‌ക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ബസന്ത് കോടതിയെ അറിയിച്ചു. ഇക്കാര്യം കൂടി കണക്കിലെടുത്ത് ഉത്തരവിറക്കണമെന്നും ആർ. ബസന്ത് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യങ്ങൾ ഹൈക്കോടതി തീരുമാനിക്കട്ടെയെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |