ന്യൂഡൽഹി: കേരളത്തിൽ തെരുവുനായ്ക്കളുടെ ആക്രമണം കടുത്ത ഭീതിയുയർത്തുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഈമാസം 26ന് പരിഗണിക്കാനിരുന്ന ഹർജികളിൽ വെള്ളിയാഴ്ച് വാദം കേൾക്കാൻ സുപ്രീംകോടതി. തെരുവ് നായ്ക്കളുടെ ആക്രമണങ്ങൾ, നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ എന്നിവയുൾപ്പെട്ട ജസ്റ്റിസ് സിരിജഗൻ കമ്മിഷൻ റിപ്പോർട്ട് ഉടൻ പരിഗണിക്കുന്നത് ആലോചനയിലാണെന്നും ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
സാബു സ്റ്റീഫൻ, ഫാ.ഗീവർഗീസ് തോമസ് എന്നിവരുടെ ഹർജിയിലാണ് 26ന് വാദം കേൾക്കാനിരുന്നത്. എന്നാൽ ഇന്നലെ മരിച്ച 12 വയസ്സുകാരിയുടെ അവസ്ഥയുൾപ്പെടെ ഹർജിക്കാരുടെ അഭിഭാഷകൻ ഇന്നലെ കോടതിയെ അറിയിക്കുകയായിരുന്നു.
ഡോഗ്സ് ഓൺ കൺട്രി
ദൈവത്തിന്റെ സ്വന്തം നാടായ കേരളം തെരുവ് നായ്ക്കളുടെ സ്വന്തം നാടായി മാറിയെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വി.കെ. ബിജു കോടതിയിൽ പറഞ്ഞു. അഞ്ച് വർഷം കൊണ്ട് 10 ലക്ഷം പേർക്ക് നായ്ക്കളുടെ കടിയേറ്റു. വഴിയാത്രക്കാരായ കൂലിപ്പണിക്കാർ, വിദ്യാർത്ഥികൾ, സ്ത്രീകൾ, വൃദ്ധർ എന്നിവരാണ് കൂടുതലും ആക്രമിക്കപ്പെടുന്നത്. കേളത്തിൽ തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിച്ചില്ലെങ്കിൽ പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഗുരുതര ഭീഷണി ഉയർത്തുമെന്ന് ജസ്റ്റിസ് സിരിജഗൻ കമ്മിഷന്റെ റിപ്പോർട്ടിലുണ്ടെന്നും ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |