ന്യൂഡൽഹി: പട്ടയഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന കേരളത്തിന്റെ നിലപാട് സത്യവാങ്മൂലമായി ഫയൽ ചെയ്യാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. കാർഷികാവശ്യങ്ങൾക്കും വീട് വയ്ക്കാനുമായി നൽകുന്ന പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് എങ്ങനെ കൈമാറാനാകുമെന്നും സുപ്രീംകോടതി ആരാഞ്ഞു. ക്വാറി ഉടമകൾ ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജി പരിഗണിക്കവെയാണ് സർക്കാർ നിലപാട് അറിയിച്ചത്. നേരത്തെ കേസിൽ വാദം കേട്ട സുപ്രീംകോടതി നിലവിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു. സർക്കാർ പട്ടയം നൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ക്വാറിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന പട്ടയ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർക്ക് സ്വീകരിക്കാമെന്ന് ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു. കാർഷികഭൂമി ഒഴികെയുള്ള പട്ടയഭൂമികൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെന്ന സൂചനയാണ് സർക്കാർ സ്റ്റാൻഡിംഗ് കോൺസൽ സി.കെ. ശശി സുപ്രീംകോടതിയിൽ നൽകിയത്. എന്നാൽ, എല്ലാ പട്ടയഭൂമികളും ഒരുപോലെ കണക്കാക്കാനാവില്ലെന്നായിരുന്നു ക്വാറി ഉടമകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കെ.വി. വിശ്വനാഥൻ, വി.ഗിരി എന്നിവർ വാദിച്ചത്.
സർക്കാർ ഉദ്യോഗസ്ഥരും ക്വാറി ഉടമകളും തമ്മിൽ ഒത്തു കളിക്കുകയാണെന്നാണ് പരിസ്ഥിതി പ്രവർത്തകർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |