ന്യൂഡൽഹി: ഡോ.എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല (കെ.ടി.യു) വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ വിധിക്ക് മുൻകാലപ്രാബല്യം നൽകരുതെന്നാവശ്യപ്പെട്ട് ഡോ.രാജശ്രീ എം.എസ് സുപ്രീം കോടതിയിൽ പുനഃപരിശോധന ഹർജി നൽകി. വിധിക്ക് മുൻകാല പ്രാബല്യം നൽകി ശമ്പളവും മറ്റാനുകൂല്യങ്ങളും തിരിച്ചുപിടിക്കരുതെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. സംസ്ഥാന സർക്കാരും ഉടൻ പുനഃപരിശോധന ഹർജി ഫയൽ ചെയ്യും. കെ.ടി.യു വൈസ് ചാൻസലറായി ഡോ. രാജശ്രീയെ നിയമിച്ചത് ചോദ്യം ചെയ്ത് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മുൻ ഡീൻ പി.എസ്. ശ്രീജിത്ത് നൽകിയ ഹർജിയിലായിരുന്നു സുപ്രീം കോടതി ഉത്തരവ്.
വൈസ് ചാൻസലർ സ്ഥാനത്തേക്ക് ഒരാളുടെ പേരു മാത്രം ശുപാർശ ചെയ്ത സെലക്ഷൻ കമ്മിറ്റി നടപടിയുടെ ഇരയാകുകയായിരുന്നു താനെന്ന് പുനഃപരിശോധന ഹർജിയിൽ പറയുന്നു. സെലക്ഷൻ കമ്മിറ്റി രൂപീകരണത്തിലോ ഒരാളെ മാത്രം ശുപാർശ ചെയ്തതിലോ എന്തെങ്കിലും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ അതിനു നിരപരാധിയായ താൻ ഉത്തരവാദിയല്ല. തന്റെ നിയമനം റദ്ദാക്കുമെന്ന് ഒരു ഘട്ടത്തിലും വിചാരിച്ചിരുന്നില്ല. നിയമനം സുപ്രീം കോടതി റദ്ദാക്കിയതോടെ സമൂഹത്തിനും സഹപ്രവർത്തകർക്കും മുന്നിൽ താൻ അപമാനിതയായി. ബഹുമാനത്തോടെ കണ്ടിരുന്ന വിദ്യാർത്ഥികൾക്കു മുന്നിലും അപമാനിതയായി. വി.സിയായി പ്രവർത്തിച്ചിരുന്ന കാലത്ത് തനിക്കെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. അഡ്വ. പി.വി. ദിനേശ് മുഖാന്തരമാണ് പുനഃപരിശോധന ഹർജി ഫയൽ ചെയ്തത്.
2015 ലെ വിധി ചൂണ്ടിക്കാട്ടി സർക്കാർ
2010 ലെ യു.ജി.സി ചട്ടങ്ങൾക്ക് നിർദ്ദേശക സ്വഭാവം മാത്രമാണുള്ളതെന്നും അത് നിർബന്ധമായി നടപ്പിലാക്കാൻ സർക്കാരിനും സർവകലാശാലയ്ക്കും ബാദ്ധ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി നൽകാൻ ഒരുങ്ങുന്നത്.
വി.സി നിയമനത്തിൽ യു.ജി.സി ചട്ടങ്ങളാണ് നടപ്പിലാക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോ.രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയത്. പുനഃപരിശോധന ഹർജിയിൽ ഈ വാദം ഖണ്ഡിക്കാനാണ് നീക്കം. സംസ്ഥാന സർക്കാർ യു.ജി.സി ചട്ടങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ സംസ്ഥാന നിയമം നടപ്പിലാക്കാമെന്ന് 2015 ൽ ജസ്റ്റിസ് എസ്.ജെ മുഖോപാദ്ധ്യായ, ജസ്റ്റിസ് എൻ.വി. രമണ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വിധിച്ചിട്ടുണ്ട്. ഈ വിധി മൂന്നംഗ ബെഞ്ച് റദ്ദാക്കിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടും. വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കുമ്പോൾ സർദാർ പട്ടേൽ സർവകലാശാലയിലെയും കൽക്കട്ട സർവകലാശാലയിലെയും വി.സി നിയമനവുമായി ബന്ധപ്പെട്ട വിധികൾ കണക്കിലെടുത്തിരുന്നു. എന്നാൽ ഡോ.രാജശ്രീയുടെ നിയമനവും ഈ രണ്ട് സർവകലാശാലകളിലെ നിയമനങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് പുന:പരിരോധന ഹർജിയിൽ സർക്കാർ വ്യക്തമാക്കുകയെന്നാണ് അറിയുന്നത്. ആ നിയമനങ്ങളിൽ വേണ്ടത്ര യോഗ്യതയുണ്ടായിരുന്നില്ല എന്നും വാദിക്കും. ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിലാണ് പുനഃപരിശോധന ഹർജികൾ പരിഗണിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |