ചേർത്തല : 2019ൽ 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടു വന്ന സാമ്പത്തിക സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്.എൻ.ഡി.പി യോഗം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത റിട്ട് ഹർജിയിൽ
സമാന ഹർജികളോടൊപ്പം13 ന് ഭരണഘടനാ ബഞ്ച് വാദം കേൾക്കും.
സാമ്പത്തിക സംവരണത്തിനുള്ള ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെയും 14,16,19 എന്നീ വകുപ്പുകൾ പ്രദാനം ചെയ്യുന്ന തുല്യ അവസര സമത്വ മൗലികാവകാശങ്ങളുടെയും ലംഘനമാണെന്നാണ് യോഗത്തിന്റെ വാദം. 1992ലെ ഇന്ദ്രാ സാഹ്നി കേസിൽ സുപ്രീം കോടതിയുടെ ഭൂരിപക്ഷാംഗ വിശാല ബഞ്ച്, സാമ്പത്തിക മാനദണ്ഡം വച്ചുള്ള സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് കണ്ട് 10 ശതമാനം സാമ്പത്തിക സംവരണം റദ്ദാക്കിയിട്ടുള്ളതാണ്. നിലവിൽ 50 ശതമാനം സംവരണം ഉണ്ടായിരിക്കെ, ഇതിന് മുകളിൽ സംവരണം പാടില്ലെന്നും സുപ്രീംകോടതി വിവിധ വിധികളിൽ പറഞ്ഞിട്ടുണ്ട്.സാമ്പത്തികമായി മാത്രം പിന്നാക്കം നിൽക്കുന്നവർ, മറ്റു പിന്നാക്ക (ഒ.ബി.സി) വിഭാഗത്തിലോ, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരുടെ (എസ്.ഇ.ബി.സി) വിഭാഗത്തിലോ പെടില്ലെന്നാണ് യോഗത്തിന്റെ വാദം . യോഗത്തിന് വേണ്ടി ലീഗൽ അഡ്വൈസർ അഡ്വ.എ.എൻ.രാജൻബാബു ഹാജരാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |