കോഴിക്കോട്: കൊടകര കുഴൽപ്പണക്കേസിൽ സി.പി.എമ്മും ചില മാദ്ധ്യമങ്ങളും ബി.ജെ.പിക്കെതിരെ ആസൂത്രിതമായി പുകമറ സൃഷ്ടിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പണം പിടിച്ചെടുത്ത സംഭവത്തിൽ ബി. ജെ.പിക്ക് യാതൊരു ബന്ധവുമില്ല. അത് ബി. ജെ.പിയുടെ പണവുമല്ല. പരാതിക്കാരന്റെ ഫോൺ ലിസ്റ്റിലുള്ളവരെയാണ് പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. സി.പി.എം നേതാക്കളെപ്പോലെ ബി.ജെ.പി നേതാക്കൾ നെഞ്ച് വേദന അഭിനയിക്കുകയോ കൊവിഡ് പോസിറ്റീവാണെന്ന് പറയുകയോ ചെയ്യാത്തത് ഭയക്കാനൊന്നുമില്ലാത്തതു കൊണ്ടാണ്. പൊതുസമൂഹത്തിന് സംശയമുണ്ടെങ്കിൽ തീരാനാണ് നേതാക്കൾ ഹാജരായത്.സ്വർണക്കടത്തിലും ഡോളർ കടത്തിലും മൂക്കറ്റം മുങ്ങിയ സി.പി.എം പ്രതികാരബുദ്ധിയോടെ നീങ്ങുകയാണ്.
കുഴൽപ്പണക്കേസിന്റെ വസ്തുതകളിലേക്ക് പോകുന്നതിന് പകരം തങ്ങളുടെ പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. ആദ്യത്തെ അന്വേഷണസംഘത്തെ ഒഴിവാക്കി എന്തിനാണ് എസ്.ഐ.ടിയെ വച്ചത് ?.പരാതി ഉയർന്നപ്പോൾ പാർട്ടി അന്വേഷിക്കുകയും ലഭിച്ച വിവരം പൊലീസിന് കൈമാറുകയും ചെയ്തതാണ്. പൊലീസ് പറയുന്നത് കേട്ട് വസ്തുതയില്ലാത്ത കാര്യങ്ങൾ ആവർത്തിക്കുന്ന മാദ്ധ്യമങ്ങൾ രാജ്യത്ത് നീതിന്യായ വ്യവസ്ഥയുണ്ടെന്ന് ഓർക്കണം. ചോദ്യംചെയ്യാൻ വിളിപ്പിച്ച വിവരം മാദ്ധ്യമങ്ങൾക്ക് കൊടുക്കുന്ന പൊലീസ്, ചോദ്യം ചെയ്യലിനു ശേഷം എന്ത് നടന്നെന്ന് പറയുന്നില്ല.
സി.കെ. ജാനുവിന് ആരും പണം നൽകിയിട്ടില്ലെന്നും, ബത്തേരിയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന അവരുടെ തിരഞ്ഞെടുപ്പ് ചെലവ് മുന്നണി തന്നെയാണ് നോക്കിയതെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |