കുറ്റപത്രമാക്കിയത് സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രമേയം
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ സമർപ്പിച്ച കുറ്റപത്രം മല എലിയെ പ്രസവിച്ച പോലെയായെന്ന് ബി.ജെ.പി സംസ്ഥാനാദ്ധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കവർച്ചാ കേസിൽ പണം ബി.ജെ.പിയുടേതാണെന്ന് സ്ഥാപിക്കുന്ന ഒരു അംശം തെളിവ് പോലും കാണിക്കാൻ പൊലീസിന് സാധിക്കില്ല. കുറ്റപത്രത്തിലൂടെ പുറത്ത് വന്നത് 'ഹിസ് മാസ്റ്റേഴ്സ് വോയ്സാ"ണ്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ രാഷ്ട്രീയ പ്രമേയമാണ് കുറ്റപത്രമാക്കി കോടതിയിൽ നൽകിയിരിക്കുന്നത്.
ധർമ്മരാജന്റെ രണ്ട് മൊഴികൾ കുറ്റപത്രത്തിലുണ്ടെന്നാണ് വാർത്തകൾ വരുന്നത്. പരസ്പര വിരുദ്ധമായ മൊഴികളാണവ. എന്തുകൊണ്ടാണ് ധർമ്മരാജന്റെ രഹസ്യമൊഴി എടുക്കാൻ പൊലീസ് തയ്യാറാവാതിരുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. കുറ്റവാളികളുടെ കൈയിൽ നിന്ന് പണം തിരിച്ചുപിടിക്കാൻ പൊലീസ് തയ്യാറാവുന്നില്ല. പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ രാഷ്ട്രീയ കുറ്റപത്രം കോടതിയിൽ എത്തുമ്പോൾ എന്താകുമെന്ന് നിയമത്തിന്റെ ബാലപാഠം അറിയുന്ന എല്ലാവർക്കുമറിയാം. ബി.ജെ.പി നേതാക്കളുടെ ഫോൺ വിളി രേഖകൾ ഉണ്ടെന്ന് പൊലീസ് പറയുന്നത് വ്യാജമാണ്. നേതാക്കളുടെ യഥാർത്ഥ ഫോൺ വിളി രേഖകൾ ബി.ജെ.പി ഉടൻ പുറത്ത് വിടും. കുറ്റപത്രം കിട്ടിയാൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |