#കെ.സുരേന്ദ്രനും സി.കെ.ജാനുവിനും ഉടൻ കുറ്റപത്രം
സുൽത്താൻബത്തേരി: സുൽത്താൻബത്തേരി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോൺ സംഭാഷണത്തിലെ ശബ്ദം ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റേതുതന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്. ഈ റിപ്പോർട്ട് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് കൈമാറി.
ഫോറൻസിക് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെ.സുരേന്ദ്രൻ, സി.കെ ജാനു എന്നിവർക്കെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കും.
കോഴപ്പണം കൈമാറിയതിന് തെളിവായി പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണത്തിലെ ശബ്ദമാണ് സ്ഥിരീകരിച്ചത്. ഇനി ഫോണിലെ വിവരങ്ങൾകൂടി മാത്രമേ പുറത്തുവരാനുള്ളു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ജെ.ആർ.പി നേതാവ് സി.കെ.ജാനു, പ്രധാന സാക്ഷി പ്രസീത അഴീക്കോട്, ബി.ജെ.പി വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന പ്രശാന്ത് മലവയൽ എന്നിവരുടെ ശബ്ദ സാംപിളുകളാണ് ഫോറൻസിക് പരിശോധനയ്ക്കായി ശേഖരിച്ചത്. സംഭാഷണങ്ങളുടെ ആധികാരികത ഉറപ്പുവരുത്താനായിരുന്നു ശബ്ദ പരിശോധന.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബത്തേരി നിയോജകമണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയാകാൻ സി.കെ ജാനുവിന് കെ.സുരേന്ദ്രൻ വിവിധ സ്ഥലങ്ങളിൽവെച്ച് 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്. പത്തു ലക്ഷം രൂപ തിരുവനന്തപുരത്തുവച്ചും, 25 ലക്ഷം രൂപ ബത്തേരിയിലെ സ്വകാര്യ ഹോം സ്‌റ്റേയിൽവച്ചും നൽകിയെന്നാണാണ് പ്രസീതയുടെ ആരോപണം. ശബ്ദസന്ദേശങ്ങൾ പരിശോധിക്കുന്നതിനായി 14 ഇലക്ട്രോണിക്സ് ഉപകരണങ്ങളെയാണ് ഉപയോഗപ്പെടുത്തിയത്. ഇതിലെല്ലാം ഇവരുടെ ശബ്ദം തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ ഉടൻ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകുമെന്നാണ് അറിയുന്നത്. ഒരു ഫോണിലെ വിവരങ്ങൾകൂടി ലഭ്യമാകാനുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് ശബ്ദസാംപിളുകൾ എറണാകുളം ചിത്രാഞ്ജലി സ്റ്റുഡിയോയിൽവച്ചു ശേഖരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |