തൊടിയൂർ: പത്തുവർഷം കാത്തിരുന്ന് ലഭിച്ച കൺമണിയെ കഴുത്തറുത്ത് കൊലപ്പെടുത്തി അമ്മയും ആത്മഹത്യ ചെയ്തതാകാമെന്ന് കരുനാഗപ്പള്ളി പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് തൊടിയൂർ പുലിയൂർവഞ്ചി തെക്ക് ബിനു നിവാസിൽ സുനിൽ കുമാറിന്റെ ഭാര്യ സൂര്യയെയും (35) മൂന്ന് വയസുകാരൻ ആദിദേവിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കുഞ്ഞിന്റെ കഴുത്തറുത്ത ശേഷം സൂര്യ സ്വയം കഴുത്തിലെയും കൈയിലെയും ഞരമ്പുകൾ മുറിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സുനിൽകുമാറും ഭാര്യയും കുഞ്ഞുമാണ് വീട്ടിൽ താമസിച്ചിരുന്നത്. സുനിൽ കുമാർ കൊല്ലത്ത് സ്വന്തമായി കട നടത്തുകയാണ്.
വെള്ളിയാഴ്ച വൈകിട്ട് മൂന്നുവരെ സൂര്യയെയും കുഞ്ഞിനെയും വീട്ടിൽ കണ്ടിരുന്നതായി പറയുന്നു. എന്നാൽ, വൈകിട്ടോടെ കാണാത്തതിനാൽ ബന്ധുക്കൾ വീട്ടിലെത്തി അന്വേഷിച്ചു. കതക് അടച്ച നിലയിലായിരുന്നു. സമീപവാസികളുടെ സഹായത്തോടെ ജനൽചില്ലുകൾ തകർത്ത് നോക്കിയപ്പോഴാണ് ഇരുവരും മുറിക്കുള്ളിൽ മരിച്ചുകിടക്കുന്നത് കണ്ടത്. വിവരം അറിഞ്ഞെത്തിയ പൊലീസ് പ്രാഥമിക നടപടികൾ സ്വീകരിച്ചു.
ഇന്നലെ രാവിലെ ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുത്തു. ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സൂര്യയുടെ ബാഗിൽ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിൽ കടബാദ്ധ്യത കാരണം ആത്മഹത്യ ചെയ്യുകയാണെന്ന് പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
ഫോറൻസിക് ഉദ്യോഗസ്ഥരായ ദിവ്യ, വയലറ്റ്, ദേവി, വിജയൻ, കരുനാഗപ്പള്ളി എ.സി.പി സജീവ്, സി.ഐ വിൻസന്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കൊവിഡ് നെഗറ്റീവായ മൃതദേഹങ്ങൾ ഇന്ന് രാവിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |