തിരുവനന്തപുരം: ഹൈക്കോടതിയിൽ സി.സി ടിവി കാമറ സ്ഥാപിക്കാൻ മാനദണ്ഡങ്ങൾ മറികടന്ന് 5.75 കോടി രൂപയുടെ ടെൻഡർ അംഗീകാരമില്ലാത്ത സ്വകാര്യ സ്ഥാപനത്തിന് നൽകാൻ ശ്രമിച്ച പൊതുമരാമത്ത് വകുപ്പിന്റെ തൃശൂർ ഇലക്ട്രോണിക്സ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനിയർ അനിത ജോർജ്ജിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
പൊതുമരാമത്ത് ചീഫ് എൻജിനിയർ ഇന്നലെ സമർപ്പിച്ച അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രി മുഹമ്മദ് റിയാസാണ് സസ്പെൻഷൻ നടപടി നിർദ്ദേശിച്ചത്.
നിരീക്ഷണ കാമറ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടി ക്രമങ്ങളിൽ എക്സി. എൻജിനിയറുടെയും അവരുടെ ഓഫീസിന്റെയും ഭാഗത്ത് വലിയ വീഴ്ചയുണ്ടായതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. വിവാദ ടെൻഡർ റദ്ദാക്കിയതിനെക്കുറിച്ച് കുപ്രചാരണം നടത്തി ഹൈക്കോടതിയെയും മറ്റും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും നടന്നു. നിരുത്തരവാദപരമായ നിലപാടാണ് എക്സി. എൻജിനിയർ ഈ വിഷയത്തിൽ സ്വീകരിച്ചത്.
ലൈസൻസ് ഇല്ലാത്ത സ്വകാര്യ കമ്പനിക്കുവേണ്ടി ടെൻഡർ ചട്ടങ്ങൾ മറികടന്ന് പക്ഷപാതം കാട്ടി. റദ്ദാക്കിയ ടെൻഡർ റീ ടെൻഡർ ചെയ്യാനുള്ള നിർദ്ദേശം എക്സി. എൻജിനിയർ നാളിതുവരെ പാലിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
സാങ്കേതികാനുമതിയില്ലാതെ ടെൻഡർ നടപടിയുമായി മുന്നോട്ട് പോയതിൽ മറ്റ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
തനിക്ക് ലഭിച്ച പരാതിയിൽ മന്ത്രി മുഹമ്മദ് റിയാസ് അന്വേഷണത്തിന് ഉത്തരവിട്ടതിനാലാണ് കെൽട്രോണിനെയടക്കം ഒഴിവാക്കി സ്വകാര്യ സ്ഥാപനത്തിന് ടെൻഡർ നൽകാനുള്ള നീക്കം പൊളിഞ്ഞതും വൻ അഴിമതി നടത്താനുള്ള ഒത്തുകളി തടയാനായതും. നിലവിൽ ചുമതല തിരുവനന്തപുരം ഇലക്ട്രോണിക് അസി എക്സിക്യൂട്ടീവ്എൻജിനിയർ എ.പി. അജിത്തിന് കൈമാറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |