ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങൾ അനന്തരഗാമിയായി നിയോഗിച്ചനുഗ്രഹിച്ച പുണ്യപുരുഷനാണ് സ്വാമി ബോധാനന്ദ. ജന്മദേശം തൃശൂർ ചിറയ്ക്കലിലെ ഇൗഴവൻപറമ്പ് തറവാടാണ്. അവിടെ ചെറോൺ- ഇക്കോരൻ ദമ്പതികൾക്ക് 1058 മകരം 10ന് 1882 ജനുവരി 28ന് പുണർതം നക്ഷത്രത്തിലായിരുന്നു ജനനം. വേലായുധൻ എന്നായിരുന്നു പൂർവാശ്രമത്തിലെ പേര്. ബാല്യം മുതൽക്കുതന്നെ ആദ്ധ്യാത്മികചര്യകളോടെ ജീവിതം നയിച്ചു. ഒരിക്കൽ ബാലനെ കാണാതായി. രണ്ടുദിവസം കഴിഞ്ഞപ്പോൾ നെല്ലിടുന്ന പത്തായത്തിലിരുന്ന് ധ്യാനിക്കുന്നതാണ് കണ്ടത്. മകൻ സന്യസിക്കുമെന്നു മനസ്സിലായ മാതാപിതാക്കളും ബന്ധുജനങ്ങളും വേലായുധന്റെ മൂത്ത ജ്യേഷ്ഠന്റെ വിവാഹത്തോടൊപ്പം വേലായുധനെയും 16-ാം വയസിൽ വിവാഹം കഴിപ്പിച്ചു. കേശവൻ എന്ന കുട്ടിയുമുണ്ടായി. എന്നാൽ ഒരുനാൾ അർദ്ധരാത്രി സമയത്ത് വേലായുധൻ ഭാര്യയെയും കുഞ്ഞിനെയും ജഗന്നിയന്താവിന്റെ കരങ്ങളിലേൽപ്പിച്ച് സർവ്വസംഗ പരിത്യാഗിയായി യാത്രതിരിച്ചു. 18-ാം വയസിൽ വീടുവിട്ട് ഹിമാലയത്തിലെത്തി മഞ്ഞുകട്ടകൾക്കിടയിലിരുന്ന് വൈരാഗ്യനിഷ്ഠനായി വേലായുധൻ തപസ്സുചെയ്തു. ആ തപസ്സിനെക്കുറിച്ച് സ്വാമികൾ ഒരിക്കൽ പറഞ്ഞു. `` ധ്യാനനിഷ്ഠയിലിരുന്ന ഇൗ സാധു മഞ്ഞുക്കട്ടകൾക്കിടയിൽനിന്നും ശരീരം മോചിപ്പിച്ചെടുക്കാൻ നന്നേ ബുദ്ധിമുട്ടിയിട്ടുണ്ട്. ''
ശങ്കരാചാര്യരുടെ ദശനാമ സമ്പ്രദായത്തിൽ ജ്യോതിർമഠത്തിലെ ഇൗശ്വരാനന്ദ മണ്ഡലീശ്വരനിൽ നിന്നും സന്യാസം സ്വീകരിച്ച് ബോധാനന്ദ സ്വാമികളായി മാറി. 23-ാം വയസിൽ പണ്ഡിതനായ മഹാസന്യാസിയായി ചിറയ്ക്കലിൽ മടങ്ങിയെത്തി. സമൂഹമദ്ധ്യത്തിലേക്കിറങ്ങി അയിത്തവും അനാചാരവും അന്ധവിശ്വാസങ്ങളും ദൂരീകരിക്കാൻ ശ്രമം തുടങ്ങി. 1907 മുതൽ 1908 വരെ ഒരുവർഷക്കാലം അദ്ദേഹം സ്ഥാപിച്ച അവധൂത മഠത്തിൽവച്ച് മിശ്രഭോജനം നടത്തി. ബോധാനന്ദസ്വാമികൾ സ്ഥാപിച്ച ധർമ്മഭടംസംഘത്തിന്റെ ശാഖകൾ പഴയ കൊച്ചി മലബാർ സംസ്ഥാനങ്ങളിൽ വ്യാപകമായി സ്ഥാപിച്ചു. ഗുരുദേവസന്ദേശ പ്രചരണാർത്ഥം രാജ്യമെമ്പാടും സ്വാമികൾ സഞ്ചരിച്ചു. ഗുരുവിന്റെ പ്രതിപുരുഷനായി പലയിടങ്ങളിലും ക്ഷേത്രപ്രതിഷ്ഠകൾ നടത്തി. കോട്ടയം നാഗമ്പടം ക്ഷേത്രം, ഇരിങ്ങാലക്കുട വിശ്വനാഥക്ഷേത്രം, ആല ശങ്കരനാരായണ ക്ഷേത്രം, പർളിക്കാട് നടരാജഗിരി ക്ഷേത്രം, വാടാനപ്പള്ളി ഗണേശമംഗലം ക്ഷേത്രം തുടങ്ങിയ നിരവധി ക്ഷേത്രങ്ങളിൽ സ്വാമികൾ പ്രതിഷ്ഠനടത്തി. 1918 ൽ ഗുരുദേവന്റെ സിലോൺ സന്ദർശനത്തിന് വേദിയൊരുക്കിയതും ബോധാനന്ദ സ്വാമികളാണ്.
1925 ൽ ബോധാനന്ദസ്വാമികളെ ഗുരുദേവന്റെ അനന്തരഗാമിയായി നിശ്ചയിച്ചതിനെത്തുടർന്ന് എസ്.എൻ.ഡി.പി യോഗം സ്വാമികൾ അദ്ധ്യക്ഷനായി യോഗവാർഷികം ആഘോഷിച്ചു.
1928 കന്നി അഞ്ചിന് ഗുരുവിന്റെ മഹാപരിനിർവ്വാണം. മഹാഗുരുവിന്റെ സമാധിയിരുത്തൽ ചടങ്ങുകൾ കന്നി ഏഴിന് മദ്ധ്യാഹ്നത്തോടെ പൂർത്തിയായി. കന്നി എട്ടിന് രാത്രി ബോധാനന്ദ സ്വാമികൾ, ശിഷ്യന്മാർക്ക് ഉപദേശങ്ങൾ നൽകി അനുഗ്രഹിച്ചു. അന്ന് പുലർച്ചെ 3.30ന് ( കന്നി 09 ) എഴുന്നേറ്റിരുന്ന് `ഇതാ സ്വാമി തൃപ്പാദങ്ങൾ ചക്രവാളസീമയിൽനിന്ന് ഇറങ്ങിവന്നു മാടി വിളിക്കുന്നു. എനിക്ക് പോകുവാൻ സമയമായി' എന്നുപറഞ്ഞ് ധ്യാനനിഷ്ഠയിൽ ലയിച്ച് നിർവ്വാണം പൂകി. അന്ന് അദ്ദേഹത്തിന് 46 വയസേ പ്രായമുണ്ടായിരുന്നുള്ളൂ.
ശിവഗിരിയിൽ സ്വാമി ബോധാനന്ദ
സമാധി ദിനാചരണം ഇന്ന്
ശിവഗിരി: സ്വാമി ബോധാനന്ദയുടെ 95-ാമത് മഹാസമാധി ദിനാചരണം ശിവഗിരിയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ഇന്ന് നടക്കും. പുലർച്ചെ മൂന്നരയ്ക്ക് സമാധി പീഠത്തിൽ പ്രത്യേക പൂജയ്ക്ക് ശേഷം രാവിലെ 10ന് ബോധാനന്ദ സ്വാമി സ്മൃതി സമ്മേളനം നടക്കും.
ചിങ്ങം ഒന്നിന് ആരംഭിച്ച ശ്രീനാരായണ മാസാചരണത്തിന്റെയും ധർമ്മചര്യാ യജ്ഞത്തിന്റെയും ഗുരുദേവ ജയന്തിക്ക് ആരംഭിച്ച നാമജപത്തിന്റെയും സമാപനവും ഇതോടൊപ്പം നടക്കും. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സ്മൃതിസമ്മേളനം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും.
ട്രഷറർ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി അസംഗാനന്ദ ഗിരി, ഗുരുധർമ്മ പ്രചാരണസഭ വർക്കല മണ്ഡലം പ്രസിഡന്റ് സുരേഷ്കുമാർ, കേന്ദ്രസമിതി വൈസ് പ്രസിഡന്റ് അനിൽ തടാലിൽ, രജിസ്ട്രാർ അഡ്വ. പി.എൻ. മധു, ശിവഗിരി മഠം പി.ആർ.ഒ ഇ.എം. സോമനാഥന്, സ്വാമി ഹംസതീർത്ഥ തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |