പാലക്കാട്: സ്വർണക്കടത്ത് കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കത്തയച്ചു. കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്ന് ആരോപിച്ച സ്വപ്ന സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടു. എച്ച്.ആർ.ഡി.എസിന്റെ ലെറ്റർ പാഡിലാണ് കത്ത് അയച്ചിട്ടുള്ളത്.
ബൊഫേഴ്സ്, ലാവ്‌ലിൻ, ടു ജി സ്‌പെക്ട്രം എന്നിവയെക്കാൾ വലിയ സാമ്പത്തിക ഇടപാടുകളുടെ കേസാണ് സ്വർണക്കടത്ത്. എം.ശിവശങ്കറാണ് ഇതിലെ പ്രധാന സൂത്രധാരൻ. ശിവശങ്കർ പറയുന്നത് അനുസരിക്കുക മാത്രമാണ് താൻ ചെയ്തത്. എന്നാൽ, തന്നെ ബലിയാടാക്കി. സംസ്ഥാന സർക്കാരിന്റെ സ്വാധീനം ഉപയോഗിച്ച കേസ് വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. രാജ്യാന്തര ഗൂഢാലോചനയുള്ള കേസാണിത്. കേസിന്റെയും തുടർ സംഭവങ്ങളുടെയും ഗൗരവം ഉൾക്കൊണ്ട് പ്രധാനമന്ത്രി ഉടൻ ഇടപെടണം. രഹസ്യമൊഴി നൽകിയശേഷം തനിക്കും എച്ച്.ആർ.ഡി.എസിനുമെതിരെ പല തരത്തിലുള്ള നീക്കങ്ങൾ നടത്തുന്നുണ്ട്, ഭീഷണിയുമുണ്ട്. ഇതെല്ലാം അന്വേഷിക്കണമെന്നും സ്വപ്ന കത്തിൽ പറഞ്ഞിട്ടുണ്ട്.
കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനാൽ പ്രധാനമന്ത്രിയെ കാണാൻ തനിക്ക് അവസരം നൽകണമെന്നും സ്വപ്ന കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |