കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലിനെ തുടർന്ന് തന്നെ സമ്മർദ്ദത്തിലാക്കി മൊഴി മാറ്റാൻ പൊലീസിനെ സർക്കാർ ദുരുപയോഗിക്കുകയാണെന്ന് സ്വപ്ന ഹൈക്കോടതിയിൽ ആരോപിച്ചു.. വിവാദ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നതിന് തെളിവുകൾ ലഭിച്ചെന്ന് സർക്കാരും വിശദീകരിച്ചു
. തനിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസുകൾ റദ്ദാക്കാൻ സ്വപ്‌ന നൽകിയ ഹർജികളിലാണ് ഈ വാദങ്ങൾ ഉയർന്നത്. രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ നടത്തുന്ന അന്വേഷണത്തിൽ ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞാൽ എന്തായിരിക്കും സ്ഥിതിയെന്ന് വാദത്തിനിടെ ഹൈക്കോടതി ചോദിച്ചു. ഇ.ഡിയുടെ അന്വേഷണവുമായി ഗൂഢാലോചനക്കേസിന് ബന്ധമില്ലെന്നും, ഇ.ഡിയുടെ അന്വേഷണം പൂർത്തിയാകുന്നതുവരെ ഈ കേസിൽ കാത്തിരിക്കാനാവില്ലെന്നും സർക്കാർ വ്യക്തമാക്കി. വാദം പൂർത്തിയായതോടെ, ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഹർജികൾ വിധി
പറയാൻ മാറ്റി.
സ്വർണക്കടത്തുകേസിൽ ഇ.ഡിയുടെ അന്വേഷണത്തിന് സമാന്തരമായി പൊലീസ് അന്വേഷണം നടത്തുകയാണെന്ന സ്വപ്നയുടെ അഭിഭാഷകന്റെ വാദത്തെ സർക്കാർ എതിർത്തു. ഗൂഢാലോചനയിൽ പങ്കാളിയായ ആളിന്റെ മൊഴി തന്നെ സ്വപ്‌നയ്‌ക്കെതിരെയുണ്ട്. സ്വർണക്കടത്തു കേസിൽ ഇ.ഡി 11 മണിക്കൂർ ചോദ്യം ചെയ്തപ്പോഴൊന്നും പറയാത്ത കാര്യങ്ങൾ ഇപ്പോൾ സ്വപ്‌ന വെളിപ്പെടുത്തുന്നതിന് പിന്നിൽ സ്ഥാപിത താത്പര്യമുണ്ട്. സ്വർണക്കടത്തുകേസിൽലെ പ്രതിക്ക് എങ്ങനെയാണ് രഹസ്യമൊഴി നൽകാനാവുക ? ഗൂഢാലോചനക്കേസിൽ അന്തിമ റിപ്പോർട്ട് ഉടൻ കോടതിയിൽ നൽകുമെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വ്യക്തമാക്കി.
മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സ്വപ്ന മറുപടി പറഞ്ഞതിനാണ് കേസെടുത്തതെന്ന് സ്വപ്നയ്ക്കുവേണ്ടി ഹാജരായ അഡ്വ.ആർ. കൃഷ്‌ണരാജ് വാദിച്ചു. സ്വപ്നയ്ക്ക് ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുമായി ബന്ധമുണ്ടെന്ന് ആരും ആരോപണം ഉന്നയിച്ചിട്ടില്ല. നിലവിൽ ഇ.ഡിക്ക് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്. കേസിന്റെ വിചാരണനടപടികൾ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് അവർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്വപ്നയുടെ അഭിഭാഷകൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |