കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനു പിന്നാലെ, അവർക്കെതിരെ കലാപശ്രമത്തിനും ഗൂഢാലോചനയ്ക്കും രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. ഈ കേസുകൾ റദ്ദാക്കാൻ സ്വപ്ന നൽകിയ ഹർജികൾ തള്ളിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്.
ആരോപണ വിധേയരുടെ പദവിയും ആരോപണങ്ങളുടെ ഗൗരവവും കണക്കിലെടുത്താൽ, വിവേകമുള്ള ഒരാളും പ്രത്യാഘാതങ്ങൾ ചിന്തിക്കാതെ ഇത്തരം വെളിപ്പെടുത്തലുകൾ നടത്തില്ലെന്നും ആ നിലയ്ക്ക് കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന ആരോപണം അന്വേഷിക്കാമെന്നും കോടതി പറഞ്ഞു .
വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ ക്രമസമാധാന നിലയെ ബാധിച്ചു. 745 കേസുകൾ പലിടത്തായി രജിസ്റ്റർ ചെയ്തു. പ്രകോപനമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ടല്ല ആരോപണങ്ങൾ ഉന്നയിച്ചതെന്നു കരുതാനാവില്ല.
മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും മുൻമന്ത്രി കെ.ടി. ജലീൽ ഉൾപ്പെടെയുള്ളവരും യു.എ.ഇ കോൺസുലേറ്റുമായി ചേർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ജൂൺ ഏഴിനാണ് സ്വപ്ന ആരോപിച്ചത്. കെ.ടി. ജലീൽ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലും ഹൈക്കോടതി അഭിഭാഷകൻ സി. പ്രമോദ് പാലക്കാട് കസബ സ്റ്റേഷനിലും നൽകിയ പരാതികളിലാണ് പൊലീസ് കേസെടുത്തത്.
#പകപോക്കലോയെന്ന്
ഇപ്പോൾ നോക്കില്ല
പകപോക്കലാണോയെന്ന് ഈ ഘട്ടത്തിൽ പരിശോധിക്കാനാവില്ലെന്ന് കോടതി.പല ദിവസങ്ങളിലായി ടി.വി ചാനലുകളിലടക്കം സ്വപ്ന വിശദീകരണ പരമ്പര നടത്തി.
ഈ ഘട്ടത്തിൽ അന്വേഷണത്തിൽ ഇടപെടാൻ ന്യായമില്ല.
വിധിയിലെ നിരീക്ഷണങ്ങൾ മറ്റു കേസുകളിൽ ബാധകമല്ല
സ്വപ്ന സാക്ഷിയല്ല
മുഖ്യമന്ത്രിയടക്കമുള്ളവർ നടത്തിയ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈവശമുള്ള വ്യക്തിയെന്ന നിലയിൽ സാക്ഷിയെന്ന പരിഗണന ലഭിക്കണമെന്നും സാക്ഷികളെ സംരക്ഷിക്കാനുള്ള നിയമത്തിന്റെ പരിധിയിൽ താൻ ഉൾപ്പെടുമെന്നുമുള്ള സ്വപ്നയുടെ വാദം കോടതി തള്ളി. സ്വർണക്കടത്തു കേസിൽ സ്വപ്ന പ്രതിയാണ്. മാപ്പുസാക്ഷിയാക്കാതെ സാക്ഷിയുടെ ആനുകൂല്യം ലഭിക്കില്ല. മാപ്പുസാക്ഷിയാക്കാനുള്ള നടപടിയെക്കുറിച്ച് സൂചനയുമില്ല. ആ നിലയ്ക്ക് ഈ വാദം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |