കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേരു പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന സ്വപ്‌നയുടെയും സന്ദീപ് നായരുടെയും വെളിപ്പെടുത്തലുകൾ അന്വേഷിക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നടപടി തുടങ്ങി. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത ഇൗ കേസുകൾ റദ്ദാക്കിയ ഹൈക്കോടതി, പ്രതികളുടെ വെളിപ്പെടുത്തലുകൾ വിചാരണച്ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് കോടതി അന്വേഷിക്കണമെന്ന് ഉത്തരവിട്ടതു പ്രകാരമാണിത്. കേസുകൾ മേയ് 27 നു വീണ്ടും പരിഗണിക്കും. കസ്റ്റഡിയിൽ ചോദ്യം ചെയ്യുമ്പോൾ മുഖ്യമന്ത്രിയുടെയും മറ്റും പേരു പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്നായിരുന്നു സ്വപ്നയുടെയും സന്ദീപിന്റെയും വെളിപ്പെടുത്തൽ. സ്വപ്നയുടെ വെളിപ്പെടുത്തലിൽ ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റും സന്ദീപ് നായരുടെ വെളിപ്പെടുത്തലിൽ ആലപ്പുഴ യൂണിറ്റുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള രണ്ടു കേസുകളും ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്‌ണന്റെ ഹർജിയിൽ ഏപ്രിൽ 16 ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയം അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് വിലക്കുണ്ടെന്നും എന്നാൽ കേസിന്റെ വസ്തുതകൾ പരിശോധിച്ച് പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് നടപടി എടുക്കാമെന്നും വിധിയിൽ പറഞ്ഞിരുന്നു. ഇതിനായി ക്രൈംബ്രാഞ്ച് ശേഖരിച്ച വിവരങ്ങൾ മുദ്രവച്ച കവറിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് നൽകാനും നിർദ്ദേശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |