മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയും ആരോപണങ്ങൾ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ കറൻസി കടത്ത് ഉൾപ്പെടെയുള്ള ആരോപണങ്ങളുന്നയിച്ച് നയതന്ത്ര സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ്. ദുബായിലേക്ക് നയതന്ത്ര ചാനൽ വഴി കറൻസി കടത്തിയെന്നും തിരുവനന്തപുരത്തെ യു.എ.ഇ കോൺസൽ ജനറലിന്റെ ഓഫീസിൽ നിന്ന് ബിരിയാണിപ്പാത്രങ്ങളിൽ ഭാരമുള്ള ലോഹവസ്തുക്കൾ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ളിഫ് ഹൗസിൽ നിരവധി തവണ എത്തിച്ചെന്നും തന്റെ ജീവന് കടുത്ത ഭീഷണിയുണ്ടെന്നും സ്വപ്ന പറഞ്ഞു.
എറണാകുളത്തെ സാമ്പത്തിക കുറ്റ കോടതിയിൽ ഇന്നലെ രഹസ്യമൊഴി നൽകിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന.
തനിക്കെതിരായ എല്ലാ കേസുകളുടെയും കേസുകളുമായി ബന്ധപ്പെട്ട വ്യക്തികളുടെയും വിവരങ്ങൾ രഹസ്യമൊഴിയിൽ വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എൻ. രവീന്ദ്രൻ, നളിനി നെറ്റോ ഐ.എ.എസ്, മുൻമന്ത്രി കെ.ടി. ജലീൽ തുടങ്ങിയവരുടെ പങ്കാളിത്തം വിവരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയെയും കുടുംബത്തെയും കേസിലേക്ക് വലിച്ചിഴയ്‌ക്കാൻ ശ്രമിക്കുന്നില്ല. മറ്റ് അജണ്ടകളുമില്ല. രഹസ്യമൊഴിയിൽ പറഞ്ഞതാണ് പുറത്തും പറഞ്ഞത്. എല്ലാം പുറത്തു പറയരുതെന്ന നിർദ്ദേശമുള്ളതിനാൽ കൂടുതൽ വെളിപ്പെടുത്തുന്നില്ല. നിയമപരമായ അനുമതി ലഭിച്ചാൽ എല്ലാം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തും.
തന്റെ ജീവന് കടുത്ത ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നൽകിയത്. കോടതിയോട് സംരക്ഷണം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.
തിങ്കളാഴ്ച സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ ആരംഭിച്ചെങ്കിലും പൂർത്തിയായിരുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് 12ന് പുനരാരംഭിച്ച് വൈകിട്ട് മൂന്നരയോടെ പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |