പാലക്കാട്: ഷാജ് കിരൺ പറയുന്ന ഒന്നാം നമ്പറുകാരൻ മുഖ്യമന്ത്രി പിണറായി വിജയനെന്ന് സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ്. പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകൾ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണ്. അതുകൊണ്ടാണ് ബിലിവേഴ്സ് ചർച്ചിന്റെ ഫണ്ട് എഫ്.സി.ആർ.എ (ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ട്) പ്രകാരം റദ്ദായതെന്നും സ്വപ്ന സുരേഷ് പറഞ്ഞു. കേസ് ഒത്തുതീർക്കാൻ ഇടനിലക്കാരനായി വന്നതായി
പറയുന്ന ഷാജ് കിരണിന്റെ ശബ്ദരേഖ പുറത്തുവിട്ടശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
നിരവധി കമ്പനികളുടെ ഡയറക്ടറാണ് ഷാജ് കിരൺ. സാധാരണ ചെറിയ കമ്മിഷൻ വാങ്ങിനടക്കുന്ന ലാൻഡ് ബ്രോക്കർ 12ഓളം കമ്പനികളുടെ ഡയറക്ടറാകുമോ?. ഇത്രയും ഫണ്ട് കൈകാര്യം ചെയ്യുന്ന ബിലീവേഴ്സ് ചർച്ചിന്റെ ആളായ ഷാജ് കിരൺ സമവായ ശ്രമത്തിന് വരുമ്പോൾ തന്റെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കാമല്ലോ. ശബ്ദരേഖ പുറത്തുവിട്ടത് കേസിൽ നിന്ന് രക്ഷപ്പെടാനല്ല. സത്യസന്ധത തെളിയിക്കാനാണ്. ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നൽകിയത്. അഭിഭാഷകനോ കുടുംബമോ എച്ച്.ആർ.ഡി.എസോ പറഞ്ഞതുകൊണ്ടല്ല മൊഴി കൊടുത്തത്. പല രീതിയിലും സമവായശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സ്വപ്ന പറഞ്ഞു.
അവ്യക്തതകളുമായി
ഓഡിയോ ക്ലിപ്പുകൾ
37 മിനിട്ട് ദൈർഘ്യമുള്ള നാല് വ്യത്യസ്ത ഓഡിയോ ക്ലിപ്പുകളാണ് സ്വപ്ന പുറത്തുവിട്ടത്. കഴിഞ്ഞ എട്ട്, ഒമ്പത് തീയതികളിലായി റെക്കോഡ് ചെയ്തതാണിത്. ഇതിൽ ഷാജ് കിരണുമായുള്ള ഫോൺ സംഭാഷണവും ഷാജ് കിരണും ഇബ്രാഹിമും പാലക്കാട്ടെ എച്ച്.ആർ.ഡി.എസ് ഓഫീസിലെത്തി സ്വപ്നയെ കണ്ട സമയത്തെ സംഭാഷണവുമുണ്ട്. പക്ഷേ, പല ഓഡിയോ ക്ലിപ്പുകളിലും തുടർച്ചയില്ല. മുഖ്യമന്ത്രിയുടെയും നികേഷ് കുമാറിന്റെ ഇടപെടലുകളെക്കുറിച്ച് വ്യക്തമായൊരു ചിത്രം ഓഡിയോ ക്ലിപ്പുകളിൽ ഇല്ല.
കേസിൽ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യവിട്ട് മറ്റൊരു രാജ്യത്തേക്ക് പോകാൻ സഹായിക്കാമെന്നാണ് ഷാജ് പറഞ്ഞത്. ഇതിനാണ് നികേഷ് കുമാറിനോട് സംസാരിക്കാൻ പറഞ്ഞത്. നികേഷിന് തന്റെ ഫോൺ നൽകാനും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കു വേണ്ടി ഷാജ് കിരണ് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന ആരോപിക്കുന്നത്. അയാൾക്ക് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്നും സ്വപ്ന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിന്നാലെ ഇക്കാര്യങ്ങൾ നിഷേധിച്ച് ഷാജ് കിരണെത്തിയിരുന്നു.
സെക്സ് വീഡിയോ ഉണ്ടെന്ന് പറയുന്നു,
ചതി എല്ലാവരും അറിയണം; പൊട്ടിത്തെറിച്ച് സ്വപ്ന
പാലക്കാട്: തന്റെ സെക്സ് വീഡിയോയെ കുറിച്ച് ഷാജ് കിരൺ മാദ്ധ്യമങ്ങളോട് നടത്തിയ പരാമർശത്തിനെതിരെ പൊട്ടിത്തെറിച്ച് സ്വപ്ന . ഒരു സ്ത്രീയെ ഏറ്റവും കൂടുതൽ ആക്രമിക്കാൻ പറ്റുന്ന കാര്യമാണ് അവരുടെ സ്വകാര്യ കാര്യങ്ങൾ. എവിടെയെങ്കിലും ഒളികാമറ വെച്ചാൽ എനിക്ക് ഒന്നും ചെയ്യാനില്ല. ഉണ്ടെങ്കിൽ ദയവായി നിങ്ങളെല്ലാവരും അതു കാണണം, ആസ്വദിക്കരുത്. അതിനുശേഷം യാഥാർത്ഥ്യം തിരിച്ചറിയണം.
അയാളുടെ ഭാര്യ അമ്മയാവില്ലെന്ന് അവർ രണ്ടുപേരും തുറന്നുപറഞ്ഞു. 10 ലക്ഷംതരാം. കുഞ്ഞിനെ തരണം. എന്റെ ആരോഗ്യം അനുവദിച്ചാൽ വാടക ഗർഭധാരണത്തിന് സമ്മതമാണെന്ന് പറഞ്ഞിട്ടുണ്ട്. ഒരു സ്ത്രീയുടെ വേദന മനസിലാക്കിയാണ് പറഞ്ഞത്. പണത്തിനുവേണ്ടിയല്ല.
താൻ 164 കൊടുത്ത് കഴിഞ്ഞതും നിർബന്ധമായി വന്നുകാണണമെന്ന് പറഞ്ഞു. വാട്ട്സ് ആപ്പിൽ അയച്ചുതന്ന ലൊക്കേഷൻ പ്രകാരം പ്ലോട്ടിൽ പോയി സംസാരിച്ചു. ഇബ്രാഹിം ഒന്നും സംസാരിച്ചില്ല.നാളെ സരിത്തിനെ പൊക്കും. കളിച്ചത് ആരോടാണെന്ന് അറിയാമോ? അദ്ദേഹത്തിന്റെ മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കാൻ കഴിയില്ലെന്ന് ഷാജ് പറഞ്ഞു.
പിന്നീട് പാലക്കാട് എത്തിയ ശേഷം ഷാജ് കിരണിനെ വിളിച്ചുവരുത്തി. അതിന് കാരണം സരിത്തിനെ പൊക്കുമെന്ന് പറഞ്ഞത് അയാളാണ് പറഞ്ഞതുപോലെ സംഭവിച്ചപ്പോൾ വിവരം നൽകിയ ആളെ വിളിച്ചു. സഹായം തേടി.ട്രാപ്പ് ചെയ്യാൻ താത്പര്യമില്ലായിരുന്നു. മാനസിക പീഡനം സഹിക്കേണ്ടി വന്നു. വേറെ നിവർത്തിയില്ലാതെയാണ് റെക്കോർഡ് ചെയ്യേണ്ടി വന്നത്. അവരുടെ വിശ്വാസം നേടാൻ എന്റെ അഭിഭാഷകനെയും സരിത്തിനെയും എച്ച്.ആർ.ഡി.എസിനെയും തള്ളിപറഞ്ഞു. തടവറയിലിട്ട് പൂട്ടും. മകനെ നഷ്ടപ്പെടും. വീണ്ടും വേദനിക്കും എന്ന് പറഞ്ഞപ്പോഴാണ് ഭയന്നതെന്നും സ്വപ്ന പറഞ്ഞു.
സരിത്തിന്റെ ഫോൺ
പരിശോധനയ്ക്ക് അയച്ചു
തിരുവനന്തപുരം: സ്വപ്നയുടെ കൂട്ടാളി സരിത്തിൽ നിന്ന് കഴിഞ്ഞദിവസം വിജിലൻസ് പിടിച്ചെടുത്ത മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ലൈഫ് മിഷൻ കോഴക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണിത്. തിരുവനന്തപുരം ഫോറൻസിക് ലാബിലാവും ഫോൺ പരിശോധിക്കുക. എന്നാൽ ലൈഫ് കേസിന്റെ സമയത്ത് ഉപയോഗിച്ച ഫോണല്ല വിജിലൻസ് കസ്റ്റഡിയിലെടുത്തതെന്ന് സരിത്ത് വ്യക്തമാക്കി.
വിവാദങ്ങളോട്
പ്രതികരിക്കാതെ ഗവർണർ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിക്കാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ട്രിവാൻഡ്രം മാനേജ്മെന്റെ അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോൾ ഗവർണറോട് മാദ്ധ്യമങ്ങൾ ഇതേക്കുറിച്ച് ചോദിച്ചെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞു.
താൻ ഭരണഘടനാ പദവി വഹിക്കുന്ന ആളാണെന്ന കാര്യം മറക്കരുതെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |